2017, മാർച്ച് 28, ചൊവ്വാഴ്ച

മധുരം മനോജ്ഞം/ഏതോ ജന്മകൽപനയിൽ.......

                       
മുറിയിൽ അവിടവിടെ സ്ഥാപിച്ചിരുന്ന മൊബൈൽഫോണുകൾ നിറുത്താതെ  അലാം മുഴക്കിയതിന്റെ അലോസരത്തിൽ മനസ്സില്ലാമനസ്സോടെ പുതിയ ദിവസത്തെ നോക്കി കണ്ണുതുറിക്കുന്നതിനിടയിൽ ഒരു കാര്യം മനസ്സിലായി.
മുറിയിലൂടെ ദിവ്യ നടക്കുന്നുണ്ട്‌.ചിലങ്ക തോറ്റുപോകുന്ന ശബ്ദം പാദസരത്തിൽ നിന്നും ഇടയ്ക്കിടെ മുഴങ്ങിക്കേൾക്കുന്നുണ്ട്‌.പതുക്കെ തിരിഞ്ഞുകിടന്നു.
എന്നാലും എന്നാ പറ്റിയെന്ന വിചാരത്തിൽ പതുക്കെ പുതപ്പൽപം പൊക്കിനോക്കി.രണ്ടുകൈയ്യും പുറകിൽ കെട്ടിയാണ് നടക്കുന്നത്‌.

"ഞാൻ കണ്ടു .ഇനിയെഴുന്നേൽക്ക്‌ ചേട്ടായീ."

ഈ വെളുപ്പാൻകാലത്ത്‌ പാദസരത്തിൽ നിന്നും ചിലും ചിലും ശബ്ദമുണ്ടാകുന്നത്‌ മുറിയിലൂടെ  നടക്കുന്നതുകൊണ്ടായിരിക്കും  എന്ന് ചിന്തിയ്ക്കാനുള്ള വിശാലമനസ്കത വീട്ടുകാർക്കുണ്ടോയെന്ന് ചിന്തിക്കാനുള്ള ഹൃദയവിശാലതയൊന്നും എനിക്കില്ലാത്തതിനാൽ "നീ ഇവിടെ വന്നിരി " എന്ന് പറഞ്ഞുകൊണ്ട്‌ ഞാൻ മാതൃകാഭർത്താവായി  കട്ടിലിൽ എഴുന്നേറ്റിരുന്നു.

"നീയെന്നാത്തിനാ  ഈ പെലകാലേ മുറിക്കകത്തൂടെ ഡാൻസ്‌  കളിക്കുന്നേ?ഇവിടെയെങ്ങാനും വന്നിരുന്ന് കാര്യം പറ."

"ചേട്ടായി എന്താ മറന്ന് പോയോ?ഇന്ന് കൊച്ചുക്കുന്നേൽ  പോണ്ടേ?"

"പറഞ്ഞതുപോലെ ഞാനതങ്ങ്‌ മറന്നു."

"അങ്ങനെ മറക്കാമോ ചേട്ടായീ?രാവിലെ ആറുമണിയ്ക്ക്‌ ടോക്കൺ കൊടുക്കാൻ തുടങ്ങ്വെന്ന് ചേട്ടായ്യന്നല്ലേ പറഞ്ഞത്‌ "?

"എന്നാ പറയാനാ ഉറക്കം എന്റെ വീക്നെസ്‌ ആയിപ്പോയി.പത്തുപതിനഞ്ച്‌ മണിക്കൂറൊക്കെ ഉറങ്ങിശ്ശീലവായിപ്പോയി."

"രാവിലെ ആറുമണിയ്ക്കെണീറ്റ് ഹോസ്പിറ്റലിൽ പോയി ടോക്കൺട്ക്ക്ന്ന് പറഞ്ഞ്‌ കിടന്നയാളാ."

"ഞാൻ ദാ തയ്യാറായിക്കഴിഞ്ഞു."

"എല്ലാ ശീലങ്ങളും മാറ്റിക്കോ.അച്ഛനാകാൻ പോകുവാ."

"മാറ്റിക്കോളാവേ  ………കുഞ്ഞായിക്കഴിഞ്ഞാൽ ഞാൻ നന്മ നിറഞ്ഞവൻ സുധിവാസനാകും.നീ കണ്ടോ?"

"ആർക്കറിയാ  "?

"ഈ ദിവസമായിട്ട്‌ നീയെന്നെ നിരുത്സാഹപ്പെടുത്താതെ".

കൂട്ടുകൂടി നടന്ന ചെറുപ്പകാലങ്ങളിലെന്നോ മനസ്സിൽ കയറിക്കൂടിയ വിപ്ലവചിന്ത മൂത്ത്‌ മൂത്ത്‌ ,വളർന്ന് വളർന്ന് തീവ്രചിന്താഗതിയായിമാറി 'ഇപ്പം ഞങ്ങളിവിടെ വിപ്ലവം കൊണ്ടുവരും' എന്നത്‌ കാലങ്ങൾ കുറേക്കഴിഞ്ഞപ്പോൾ 'ഇവിടെ ഒരു പുല്ലും വരിയേല ' എന്ന തിരിച്ചറിവിന്റെ അടുത്ത പടിയായ ആധ്യാത്മിക ചിന്തയുടെ പരകോടിയായ 'ഒരു ഹിമാലയൻ യാത്ര  ആയാലോ 'എന്ന ചിന്തയ്ക്ക്‌ വെള്ളവും വളവും നൽകി പോഷിപ്പിച്ച് അവിടെയൊരു ഗുഹ സ്ഥാപിച്ച്‌ ധാരാളം 'ശിഷ്യ'ഗണങ്ങളുമയി കഴിഞ്ഞുകൂടിയേക്കാം എന്ന് ഞാനും;അഞ്ഞൂറുവർഷത്തെ അറയ്ക്കൽത്തലമുറകളിലെ മൂന്നാമത്തെ സന്യാസിയായി വളർത്തിയെടുത്തേക്കാം എന്ന് ദൈവം തമ്പുരാനും കരുതിയിരുന്ന ഞാൻ ഉത്തരാഖണ്ഡിലെ പ്രളയത്തിൽ ഒലിച്ചുപോയ സ്വപ്നങ്ങളെ ഗാർഹസ്ഥ്യത്തിലേയ്ക്ക്‌ ചുരുക്കി ഫേസ്ബുക്ക്‌ ചാറ്റ്‌ വഴി ആദ്യ രണ്ട്‌ പ്രണയങ്ങളും,ബ്ലോഗ്‌ വഴി ആജന്മപാതിയേയും കണ്ടെത്തി ഗാർഹസ്ഥ്യാശ്രമം സ്ഥാപിച്ചതിന്റെ ദേഷ്യത്തിൽ ദൈവം തമ്പുരാൻ എന്റെ അച്ഛൻ പദവിയ്ക്ക്‌ മേൽ ഏർപ്പെടുത്തിയിരുന്ന സസ്പെൻഷൻ പിൻവലിച്ചതിന്റെ ആദ്യപടിയായ 'സിൽമേലെപ്പോലെ ഞാം ഓഫീസിൽ തലകറങ്ങി വീണ് ' ദിവ്യ പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് രാവിലെ കിടങ്ങൂർ ലിറ്റിൽ ലൂർദ്ദ്‌ ഹോസ്പിറ്റൽ അഥവാ കൊച്ചുക്കുന്നേൽ ആശുപത്രിയിൽ ആദ്യ ചെക്കപ്പിനായി പോകേണ്ടതിന്റെ തയ്യാറെടുപ്പുകൾ ആണ്.

അൽപസമയത്തിനകം തയ്യാറായി.

"ആ സാധനമിങ്ങ്‌ കിട്ടിയാൽ പോകാരുന്നു."

"എന്ത്‌ "!!!?

"എഡീ ആ കാർഡ്‌  ".

ഹോസ്പിറ്റലിലെ കാർഡ്‌ കിട്ടി.

"ദാ ഇതൂടെ കൊണ്ടോക്കോ.താക്കോലിട്ടാലേ വണ്ടി സ്റ്റാർട്ടാകൂത്രേ."

"ഹൂ!!വളിച്ച തമായ.നമ്മക്കിച്ചിരെ മറവിയുണ്ടെന്ന് കരുതി..."

പതിവില്ലാതെ മകനും മരുമകളും ആറരയ്ക്ക്‌ തന്നെ എഴുന്നേറ്റ്‌ എന്തിനോ വട്ടം കൂട്ടുന്നതു കണ്ട അമ്മി  എത്തിനോക്കി.

"ഇന്നെങ്ങോട്ടാ സർക്കീട്ട്‌"?

"കൊച്ചുക്കുന്നേപ്പോയി ഒരു  ബുക്കിംഗ്‌ എടുത്ത്ട്ട്‌ വരാം."

"അതിനങ്ങ്‌ പോയാപ്പോരേ  ?"

"അതൊന്നും പറ്റിയേലാ.രണ്ടാകുമ്പോ പാലായിൽ ചെല്ലാന്ന് പറഞ്ഞിട്ടുണ്ട്‌."

"ങേ?നമ്മളിന്ന് പാലായ്ക്ക്‌  പോകുന്നുണ്ടോ"?

"ഹൂൂം!!വല്ല  സിനിമയ്ക്കുമായിരിക്കും.അല്ലാതെ അവനെന്നാത്തിനാ പാലായ്ക്ക്‌ പോണേ"?

ഒന്നും മിണ്ടാതെ സ്കൂട്ടറിനരികിലേയ്ക്ക്‌ നടന്നു.

വീടിനടുത്തുള്ള കൊച്ചുക്കുന്നേൽ പോണോ ,അതോ കോട്ടയത്തെ ഭാരതിൽ പോണോ എന്ന സംശയം  ഉയർന്ന്  വന്നപ്പോൾത്തന്നെ മൂന്നാലു കൂട്ടുകാരെ വിളിച്ച്‌  അഭിപ്രായം ചോദിച്ചിരുന്നു.ആരും കുഴപ്പമൊന്നും  പറയാതിരുന്നതിനാൽ കൊച്ചുക്കുന്നേൽ‌ തന്നെ പോകാമെന്ന് വെച്ചു.

ഹോസ്പിറ്റലിലെ ബുക്കിംഗ്‌ കൗണ്ടറിലെത്തി ദിവ്യയുടെ കാർഡ്‌ നൽകി.

"ഒരു അപ്പോയ്ന്റ്‌മെന്റ്‌ വേണം."

"ആർക്കാ "?

"ഭാര്യയ്ക്കാ  ".

"ശ്ശോ!ഏത്‌ ഡോക്ടർക്കാ ബുക്കിംഗ്‌ എന്ന് ."

"ഗൈനക്‌ ഓപിയിലേയ്ക്ക്‌."

"ഏത്‌  ഡോക്ടർക്കാണ്  ?"

"ആരൊക്കെയാ ഉള്ളത്‌ "?

"ഇന്നെല്ലാ ഡോക്ടർമാരും ഉണ്ട്‌.ഡോ.മാഴ്സലസ്‌,ഡോ.മേരി  ജോസി,ഡോ.നിഷ,ഡോ.ജെയിംസ്‌."

ആരേയുമറിയില്ല.ഇനിയെന്നാ ചെയ്യും?.

കൗണ്ടറിലിരിക്കുന്ന കുട്ടി ക്ഷമയുടെ നിറകുടമായി.

മനസ്സിലൊരു കണക്കുകൂട്ടൽ നടത്തി.

'അത്തളപിത്തള തവളാച്ചി……………………'
ച്ഛേ ! വേണ്ടാ.മോശം.

'അക്കാ ഇക്കാ വെക്കം പൊക്കോ ……അത്തിപ്പഴം കൊത്തിത്തിന്നും
ത  …ത്ത …മ്മ …'

"ഡോ.നിഷ."

പണവും  അടച്ച്‌ ടോക്കൺ റെസീപ്റ്റും കൈപ്പറ്റി .ടോക്കൺ നമ്പർ ഏഴ്‌.

            വീട്ടിലെത്തി.

ഏതൊരു സാധാരണ ദിവസവും പോലെ എന്ന് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിയ്ക്കുന്നുണ്ടായിരുന്നെങ്കിലും ഒരൽപം കാത്തിരുന്ന് അച്ഛനാകാൻ പോകുന്നതിന്റെ ത്രിൽ കാരണമാണോയെന്തോ പണ്ടെന്നോ  നേരുകയും തൊട്ടുപുറകേ  മറവിയിൽ സൂക്ഷിയ്ക്കുകയും ചെയ്തിരുന്ന നേർച്ച വഴിപാടുകൾ വരെ ഓർമ്മയിൽ വരാൻ തുടങ്ങി.

ഫോണെടുത്ത്‌ വാട്സപ്‌ തുറന്നു.ഫോഴ്സ്‌ സ്റ്റോപ്പ്‌ ചെയ്തു.മെയിൽ   നോക്കി.ഏതാനും ബ്ലോഗ്‌ ലിങ്കുകൾ അയച്ച്‌  കിട്ടിയിട്ടുണ്ട്‌.ഒരുത്സാഹവും തോന്നിയില്ല.


ഒരു വിധത്തിൽ കുളിയും പ്രഭാതഭക്ഷണവും നടത്തി ഹോസ്പിറ്റലിലേയ്ക്ക്‌ യാത്രയായി.
ഹോസ്പിററലിലെത്തി പാർക്കിംഗ് സോണിൽ വണ്ടി വച്ചു.


കോളേജിൽ പഠിച്ചു കൊണ്ടിരുന്ന സമയത്ത്‌ കോട്ടയത്തെ അനുപമതീയേറററിൽ 'കാതര' കാണാൻ പോയ അതേ മാനസികാവസ്ഥയിൽ ആരും കാണരുതേയെന്ന പ്രാർത്ഥനയോടെ ഗൈനക്ക് ഓ.പിയിലേയ്ക്ക് നടന്നു.

"നിനക്കൊരു ടെൻഷനുമില്ലല്ലോ  "?

"പിന്നെ ടെൻഷനില്ലാതിരിക്യോ "?

"ഡീ ."

"എന്താ ചേട്ടായീ "?

"എന്നെക്കണ്ടാൽ കിണ്ണം കട്ടവനെന്ന് തോന്നുവോ "?

"കിണ്ണം ! കുന്തം ."

"ഞാനൊരു നാലു സ്റ്റെപ്‌ പുറകിൽ നടന്നാലോ "?

"ഇങ്ങോട്ട്‌ വാടാ ".

"കൈയേന്ന് വിഡ്രീ. "

"കൂടെ നടന്നോണം ".

"പിടിച്ച്‌ വലിയ്ക്കാതെ.നീയെന്നെ നേഴ്സറീച്ചേർക്കാൻ കൊണ്ടുപോകുവാണോ "?

"മര്യാദയ്ക്ക്‌ മുട്ടിനടന്നോണം.ഇല്ലേൽ ഞാനാ ഓടേപ്പിടിച്ചിടും ".

"ഡി.വിഡ്രീ.ആ കാറിനാത്തിരുന്ന് ഒരു കുഞ്ഞുകൊച്ച്‌ നോക്കുന്നു".

"അവനിത്ര നാളില്ലായിരുന്ന നാണം ഇപ്പോ."

സുധി അറയ്ക്കലിന് ഒരു കാൽ വെയ്പ്‌ ,കല്ലോലിനിയ്ക്ക്‌ ഒരു കുതിച്ചുചാട്ടം എന്ന നിലയിൽ ഗൈനക്‌ ഓപിയിൽ എത്തി.

നിരനിരയായി നിരത്തിയിട്ടിരിക്കുന്ന കസേരകളിൽ  നിരന്നിരുന്ന ഫോണുകളിൽ സമയം ചെലവഴിക്കുന്ന സന്താനാർത്ഥികൾ.പുതിയ രണ്ടാളുകൾ വന്നതറിഞ്ഞ എല്ലാവരും മുഖമുയർത്തി നോക്കി.ആരേയും മൈൻഡ്‌ ചെയ്തില്ല.

നേരേ റിസപ്ഷൻ റൂമിന്റെ പുറത്തെ കോളിംഗ്‌ ബെൽ അമർത്തി.
ഗ്ലാസ്‌ ഡോർ തുറന്നു.
ഞെട്ടി.

ഷൈനിച്ചച്ചി .അയൽപ്പക്കംകാരി.

ചേച്ചിക്ക്‌ അദ്ഭുതം.

"ഇതെന്നാടാ കണ്ണാ നീയിവിടെ "?

അവരുടെ മുഖത്ത്‌ കുസൃതി.

ചമ്മൽ തോന്നിയെങ്കിലും പറഞ്ഞു.

"ഇവളിന്നലെ ഓഫീസിൽ തലകറങ്ങി.ചുമ്മാ കറങ്ങിയതാണോ കാര്യായ്ട്ട്‌ കറങ്ങിയതാണോയെന്നറിയാന്ന് വെച്ച്‌ വന്നതാ."

ചേച്ചി ടോക്കൺ റെസീപ്റ്റ്‌ വാങ്ങി നോക്കി.

"നിഷഡോക്ടർക്കാണല്ലേ "?.

"അതെ !!!"

"പുറത്ത്‌ വെയ്റ്റ്‌ ചെയ്യ്‌ കേട്ടോ. "

"അതേ……………യ്‌ ചേച്ചീ !ഇക്കാര്യം ആരോടും പറയണ്ടാ കെട്ടോ.പിന്നെ ആ വഴീക്കൂടെ നടക്കാൻ പറ്റിയേലാ."

സ്വതേ വിടർന്ന അവരുടെ കണ്ണുകൾ പിന്നേം വിടർന്ന് പൂർണ്ണ ഉണ്ടക്കണ്ണിയായി.

കുസൃതിച്ചിരിയോടെ എന്തോ ചോദിയ്ക്കാനാഞ്ഞ ചേച്ചിയെ കൈകൊണ്ട് വിലക്കി.

"വേണ്ട.ചോദിയ്ക്കണ്ട.എന്നാ പറയാൻ പോണേന്ന് മനസ്സിലായി."

"ഹാ ഹാ.കൊള്ളാലോ.നിന്നെക്കൊണ്ട്‌ തോറ്റു.പെണ്ണുകെട്ടിയാലെങ്കിലും മാറ്റം വരുമെന്ന് കരുതി .ഞാനാരോടും പറയത്തൊന്നുമില്ല."

ഡോക്ടർ മാഴ്സലസിന്റെ റൂമിൽ നിന്ന് ഇറങ്ങി വന്ന നേഴ്സ്‌ സഡൻ ബ്രെയ്ക്കിട്ട്‌ നിന്നു.

വീണ്ടും ഞെട്ടി.

"മിനിച്ചേച്ചി!ഇതിനാത്താരുന്നൊ"?

ചോദ്യോത്തരപംക്തി പഴയതുപോലെ നടന്നു.

ആരോടും പറയരുതെന്ന് മിനിച്ചേച്ചിയോടും പറഞ്ഞേൽപ്പിച്ചതിനു ശേഷം 'ഇനിയാരെങ്കിലുമുണ്ടോ നമ്മടെ അയലോക്കംകാരായി '?എന്ന ചോദ്യത്തിനു 'കുഞ്ഞുമോൾ ഡോ.നിഷയുടെ ഓ.പിയിലുണ്ടെ'ന്ന മറുപടി കിട്ടിയപ്പോ തൃപ്തിയായി.
 മൂന്തോട്ടിലേയും ,പിറയാറ്റിലേയും  അയൽക്കൂട്ടം പെണ്ണുങ്ങൾക്ക് തൊഴിലുറപ്പ് പണിയായ സന്തോഷം ആ മുഖത്ത്.

ഭാരത്‌ ഹോസ്പിറ്റലിൽ പോയിരുന്നെങ്കിൽ ഈ ഫ്രീ പബ്ലിസിറ്റി ഒന്നും കിട്ടിയേലായിരുന്നല്ലോന്നോർത്ത്‌ ഒഴിഞ്ഞുകിടന്ന രണ്ട്‌ കസേരകൾ കണ്ടെത്തി പോയിരുന്നു.

രാവിലത്തെ രണ്ട്‌ മണിക്കൂർ നേരത്തെ ഉറക്കം
പെൻഡിംഗ്‌ കിടക്കുന്നതിനെ നിരാശപ്പെടുത്താൻ തോന്നിയില്ല.ടോക്കൺ നമ്പർ ഏഴ്‌ പതിനേഴ്‌ ആക്കിയാലോന്ന് ആലോചിച്ചു.അല്ലെങ്കിൽ വേണ്ട,തീയേറ്ററിൽ പോയിരുന്ന് ഉറങ്ങാമെന്ന് തീരുമാനിച്ചു.

"ഡീ ."

വാട്സപ്പിൽ നിന്ന് അവൾ തലയുയർത്തി.

"എനിയ്ക്ക്‌ നന്നായ്ട്ട്‌ ഏതാണ്ടോ ചിന്തിയ്ക്കാനുണ്ട്‌.എന്റെ ഇടതുവശത്തിരിക്കുന്ന പച്ചസാരിയുടുത്ത ചേച്ചിയുടെ അടുത്തോട്ട്‌ കണ്ടമാനം ചായുന്നുണ്ടെങ്കിൽ പറഞ്ഞേക്കണം."

"വേണ്ട്രാ.ദേ നിന്റെ വലതുവശത്ത്‌ പച്ചച്ചുരിദാറിട്ട ഒരു ചേച്ചിയിരിപ്പുണ്ട്‌.അങ്ങ്ട് ചാരിയിരുന്ന് ചിന്തിച്ചോ."

പുല്ല്.വൈക്കോൽ.വല്ലഭൻ.ഉറക്കം.

അരമണിക്കൂറിനകം  ഏഴാം ടോക്കൺ വിളിച്ചു.
"ദിവ്യാ സുധീഷ്‌ ".

ഓട്ടോക്ലോസ് ഗ്ലാസ് ഡോർ ചവുട്ടിത്തുറന്ന് എന്തോ കടന്നുവരുന്നതറിഞ്ഞ് ഫയലിൽ എന്തോ നോക്കുകയായിരുന്ന ഡോക്ടർ നിഷ തലയുയർത്തി നോക്കി പുഞ്ചിരിച്ചു.ഞെട്ടൽ രേഖപ്പെടുത്തിയിട്ട് വീണ്ടും പുഞ്ചിരിച്ചു.
തലേന്ന് ഭാരതിൽ ചെയ്ത ടെസ്റ്റ്‌ റിസൽട്ട്‌ കാണിച്ചു.

"ആദ്യമേ തന്നെ കൺഗ്രാറ്റ്സ്‌. "

"സാരമില്ല"/("മിണ്ടാതെ ചേട്ടായീ")

"താങ്ക്യൂ ഡോക്ടർ ".

"വേദനയുണ്ടോ" ?

"ഉണ്ട്‌ ".

സ്കാനിംഗ്‌ കുറിച്ചു.അത്‌ കഴിഞ്ഞു വരുമ്പോൾ ഓ.പി.കഴിഞ്ഞാൽ ലേബർ റൂമിൽ വന്ന് കണ്ടോളാൻ പറഞ്ഞു.

രണ്ട്‌ മണിക്കൂർ കാത്തിരുന്ന് സ്കാനിംഗും കഴിഞ്ഞ്‌ നേരേ ഓ.പിയിലെത്തി.ഓ.പി.റ്റൈം കഴിഞ്ഞിരുന്നില്ല.

ഡോക്ടർ പുഞ്ചിരിച്ചുകൊണ്ട്‌ വരവേറ്റു.

"കുഴപ്പമൊന്നുമില്ല.ധാരാളം വെള്ളം കുടിയ്ക്കുക.ദീർഘയാത്രകൾ ഒഴിവാക്കുക."

കുറേ നിർദ്ദേശങ്ങളും കിട്ടി.

"അല്ലാ..ദിവ്യയുടെ നാട്‌ എവിടെയാ"?

"പട്ടാമ്പിയാണ് ".

"അഡ്രസിൽ കിടങ്ങൂരെന്ന് കണ്ടു.സംസാരം കേട്ടപ്പോ ഇവിടുത്തെ അല്ലെന്ന് തോന്നി."

ഭർത്താവിന്റെ മനസ്സിൽ ലഡു പൊട്ടി.ഡോ.മനോജ് വെള‍ളനാടനും,ഡോ.ജ്യൂവലിനും ശേഷം കോളാമ്പി വായിച്ച് കോൾമയിർ കൊള്ളാനുള്ള  ഗോൾഡൻ ചാൻസ് പാഴാക്കിക്കൊണ്ട് ഡോക്ടർ ഫയൽ മടക്കി.

"വേദന കുറവില്ലെങ്കിൽ ഒരാഴ്ച കഴിഞ്ഞു വരൂ."

കുഞ്ഞുമോൾ ചേച്ചിയെ നോക്കി ചിരിച്ചിട്ട്‌ ഇറങ്ങി.

ആദ്യ ചെക്കപ്പ്‌ സന്തോഷകരമായി പര്യവസാനിച്ചതിന്റെ സന്തോഷത്തിൽ, ,കിടങ്ങൂരെ രസം റസ്റ്റോറന്റിലെ ബിരിയാണിയുടെ പിൻബലത്തിൽ 'ഹാപ്പി വെഡ്ഡിംഗ്‌ 'കാണാൻ പോയി.


മൂന്തോട്ടിലെ മക്കളില്ലാ പന്ത്രണ്ട്‌×രണ്ട്‌ സംഘത്തിലേയ്ക്ക്‌ ഡീപ്രമോട്ട്‌ ചെയ്യപ്പെടാതെ പ്രമോഷൻ കിട്ടിയ വിവരം വീട്ടുകാർ മാത്രം അറിഞ്ഞാൽപ്പോരല്ലോ നാട്ടുകാരും അറിയണ്ടേയെന്ന ചിന്തയിൽ ഭാര്യാ കേ.വി.ഇന്ന് മുതൽ ഛർദ്ദി തുടങ്ങും,നാളെത്തുടങ്ങും എന്നുള്ള പ്രതീക്ഷയിൽ നാളുകൾ ആഴ്ചകളായി രണ്ടുമൂന്നെണ്ണം പറന്നുപറന്നങ്ങനെ പോയെങ്കിലും ഛർദ്ദി മാത്രം സംഭവിച്ചില്ല.
ഇന്നെങ്കിലും ഇവളൊന്ന് ഛർദ്ദിച്ച്‌ കേൾപ്പിക്കണേയെന്ന പ്രാർത്ഥന വനരോദനം പോലുമാകാതെ പാഴായിപ്പോകുന്ന സങ്കടത്തിനു ഭർത്താവിൽ നിന്ന് പുറത്തുവരുന്ന കടുത്ത ഇന്റൻസിറ്റിയിലുള്ള നെടുവീർപ്പുകൾ അറയ്ക്കൽ പുരയിടത്തിൽ തളം കെട്ടിക്കിടക്കാൻ തുടങ്ങി.ദിവസങ്ങൾ പാഴായി പോകവേ അവസാനം സഹികെട്ട്‌  'പ്രാണപ്രിയേ!ഭവതിയ്ക്ക്‌ വായിൽ വിരലിട്ട്‌ ഒന്ന് ഛർദ്ദിച്ച്‌ കാണിക്കാവോ'? എന്ന ചോദ്യത്തിന് കണ്മുനകൾ കൊണ്ട്‌ ചില പ്രത്യേക ആങ്കിളിലുള്ള മറുനോട്ടങ്ങളാൽ ഭീഷണിപ്പെടുത്തലായിരുന്നു പതിവ്‌.ജനിക്കുന്നതിന് മുമ്പേ തന്നെ പഞ്ചപാവമായിരുന്ന  ഈ ഭർത്താവിനെ വീഴ്ത്താനും,നിരായുധീകരിക്കാനും അതുമതിയെന്ന് അവൾ ആദ്യ‍മേ തന്നെ കണ്ടുപിടിച്ചിരുന്നു.


ഇതിനിടയിൽ അനിയത്തി സിന്ധു രണ്ട് മാസത്തെ ഗർഭകാലം വിജയകരമായി  പൂർത്തിയാക്കി ജോലി ചെയ്യുന്ന ഹോസ്പിറ്റലിലും ,താമസിക്കുന്ന വീട്ടിലും ഛർദ്ദിപ്രളയപരമ്പര തന്നെ സൃഷ്ടിച്ച്‌ 'ഇനിയെനിയ്ക്ക്‌ വയ്യായേ,എന്നെയങ്ങ്‌ എടുത്തോളോ ' എന്ന് വലിയവായിലേ നിലവിളിച്ചുകൊണ്ട്  ഒരു മാസത്തെ ഭവനസന്ദർശ്ശനത്തിനു വീട്ടിലെത്തി.പല നീളത്തിലും  ഘനത്തിലും അവൾ പുറപ്പെടുവിക്കുന്ന ശബ്ദഘോഷങ്ങൾ കേട്ട്‌ കല്യാണരാമനിൽ പോഞ്ഞിക്കര മസിൽ പിടിച്ച്‌ നിന്നത്‌ പോലെ ദിവ്യ അനങ്ങാപ്പാറയായി നിന്നെങ്കിലും ഒരു സ്റ്റെപ്പ്‌ മുന്നോട്ട്‌ വെച്ചില്ലെങ്കിൽ നാണക്കേടല്ലേയെന്ന് വയറ്റിൽ കിടക്കുന്ന കുഞ്ഞ്‌ ചിന്തിക്കാൻ തുടങ്ങി.

നൂറു മീറ്റർ ഓട്ടം കണ്ണടച്ചുതുറക്കുന്ന നേരം കൊണ്ട്‌ ഓടിത്തീർക്കുന്ന  ഉസൈൻ ബോൾട്ടിനേപ്പോലെ ,സിന്ധു സ്വന്തം വീട്ടിലെത്തി ഒരാഴ്ച കഴിഞ്ഞ്‌ സ്വസ്ഥയായപ്പോൾ ദിവ്യ അയ്യായിരം മീറ്റർ മാരത്തോണിനുള്ള തയ്യാറെടുപ്പ്‌ തുടങ്ങി.ആദ്യമൊക്കെ ശബ്ദഘോഷം പുലർന്ന് കഴിഞ്ഞായിരുന്നെങ്കിൽ പിന്നീടത്‌ പകലും രാത്രിയിലും ഒരേ ഗതിവേഗത്തിലായി.
എങ്ങനെയെങ്കിലും ഒന്ന് ഛർദ്ദിച്ച്‌ കാണിക്കൂവെന്ന് കളിയാക്കിയിരുന്ന ഭർത്താവിനെ നോക്കി കാ..ല..മാ..ടാ..ടോണിൽ ഛർദ്ദി വരാൻ തുടങ്ങിയപ്പോൾ മറ്റു നിവൃത്തിയില്ലാതെ നിഷ ഡോക്ടറെത്തന്നെ അഭയം പ്രാപിച്ചു.
   
ഒരു മാസത്തെ ഹോം സർവീസിനു ശേഷം ഹോസ്പിറ്റൽ സർവീസിനു കയറിയ സിന്ധു വീണ്ടും പണ്ടത്തേതിന്റെ പിന്നത്തേത്‌ എന്ന അവസ്ഥയിലായി എന്നറിഞ്ഞ അമ്മി ഭർത്താവിന്റേയും രണ്ടാണ്മക്കളുടേയും ഉദരപൂരണോത്തരവാദിത്തം കല്ലോലിനിയെ ഏൽപ്പിച്ച്‌ കോഴിക്കോടിനു യാത്രയായി.
 
      
പണ്ടേ ദുർബലൻ,ഇപ്പോൾ ഗർഭിണിയുടെ ഭർത്താവും എന്ന ബില്യൺ ഡോളർ പദവിയിൽ ചാഞ്ചാടിക്കളിച്ചിരുന്ന എനിയ്ക്ക്‌  അടുക്കളയെന്നാൽ അമ്മി സ്ഥിരമായും ,ടുട്ടു അവന്‍റെ പ്രണയിനിയുമായി സല്ലാപം നടത്തുന്നതിനിടയിൽ വല്ലപ്പോഴും കിട്ടുന്ന ഗ്യാപ്പിൽ പെരുമാറുന്ന സ്ഥലമെന്നല്ലാതെ അതിൽക്കയറി എന്തൊക്കെ ചെയ്താൽ വയർ നിറയ്ക്കാൻ കഴിയും എന്നതിനെക്കുറിച്ച്‌ യാതൊരു ഐഡിയായുമില്ലായിരുന്നെങ്കിലും പ്ലേസ്റ്റോറിൽ നിന്ന് ലഭിച്ച 'അമ്മച്ചിയുടെ അടുക്കള' ദൈവാനുഗ്രഹമായി.ആദ്യമായി പരീക്ഷിച്ച ചോറ് കഞ്ഞിരൂപത്തിലെന്നെ പരാജയപ്പെടുത്തിയെങ്കിലും പിന്നീടത്‌ ശീലമായി.


ചേന,ചേമ്പ്‌,കാച്ചിൽ,ഉരുളക്കിഴങ്ങ്‌,തേങ്ങ,മാങ്ങ,കൂർക്ക,വെള്ളരിക്ക ,മുരിങ്ങക്കോൽ എന്നുവേണ്ടാ കൈയ്യിൽ കിട്ടുന്ന സകല പച്ചക്കറികളും നുറുക്കി വേവിച്ച്‌ അതിൽ മുളക്പൊടി,മല്ലിപ്പൊടി,മഞ്ഞൾപ്പൊടി ഇതൊക്കെയിട്ട്‌ ഒരു കവർ കട്ടിത്തൈര് പൊട്ടിച്ചൊഴിച്ചാൽ കിട്ടുന്ന തിരുമിറ്റക്കോടൻ മോരുകൂട്ടാനും(ആ!!!അമ്മേ ആവൂ!!!);തൈരൊഴിക്കാതെ പകരം അതിലേയ്ക്ക്‌ സാമ്പാറുപൊടിയിട്ടാൽ കിട്ടുന്ന സാമ്പാറും;ഇനി അതുമല്ലാതെ പ്രസ്തുത കറി വെള്ളം കുറുക്കി വറ്റിച്ച്‌ കുറച്ച്‌ മഞ്ഞനിറം കൂടുതൽ ചേർത്തെടുക്കുന്ന മിറ്റക്കോടൻ അവിയലും ഉണ്ടാക്കാൻ ധൈര്യക്കുറവില്ലായിരുന്നെങ്കിലും ടുട്ടുവിനെപ്പേടിച്ചാണോയെന്തോ ദിവ്യ അതിനൊന്നും മുതിരാതെ ലഘുകറികളായ പച്ചമോര്,രസം,സർളാസ്‌/ചള്ളാസ്‌/സാലഡ്‌,പാവയ്ക്കാ-വെണ്ടയ്ക്ക -അച്ചിങ്ങ -ബീൻസ്‌ ഇങ്ങനെ അല്ലറ ചില്ലറകളിൽ ഒതുങ്ങി.

     
'എങ്ങനെ ഗർഭിണിയാകാം 'എന്നതൊഴിച്ച്‌ വാങ്ങിക്കാൻ കിട്ടാവുന്ന സകല പ്രഗ്നൻസിബുക്കുകളും വാങ്ങി റഫർ ചെയ്ത്‌ അതിലെ വിവരങ്ങൾ യൂറ്റ്യൂബ്‌  വീഡിയോസുമായി ഒത്തുനോക്കുന്ന കല്ലോലിനിയോട്‌ "ഡീ!ഇതിനൊക്കെ ഇത്ര പഠിക്കാനുണ്ടോ ?ഓരോരുത്തരൊക്കെ ഓടിപ്പോയി  അഡ്മിറ്റായി ചുമ്മാ പ്രസവിച്ച്‌ വരുന്നില്ലേ?നീയിങ്ങ്‌ വന്ന് ഈ പച്ചക്കറി അരിയാൻ നോക്ക്‌ "എന്ന് ചോദിച്ച്‌ ലോകാചരിത്രത്തിലാദ്യമായി ഭാര്യ ഭർത്താവിനെ കാലിൽപ്പിടിച്ച്‌ തൂക്കിയെടുത്ത്‌ നിലത്തടിച്ച്‌ പരിക്കേൽപ്പിച്ചെന്ന് ലോകരെ
അറിയിക്കണ്ടല്ലോയെന്ന് കരുതി  പച്ചക്കറി അരിയുന്ന,ചോറുവെക്കാൻ സഹായിക്കുന്ന,വാഷിംഗ്‌ മെഷീനിൽ അലക്കുന്ന തുണികൾ ഭക്തിപുരസ്സരം വിരിച്ചിടാൻ സഹായിക്കുന്ന നന്മ നിറഞ്ഞ ഭർത്താവായി.


     ദിവ്യ  ആദ്യമൊക്കെ അഞ്ചിനെഴുന്നേറ്റ്‌ ജോലികളൊക്കെച്ചെയ്ത്‌ എട്ടിന് ജോലിയ്ക്ക്‌ പോകുന്ന സിസ്റ്റത്തിലായിരുന്നെങ്കിൽ പോകെപ്പോകെ ആറിനായി ,ഏഴിനായി,അവസാനം എട്ടുമണിയ്ക്കെഴുന്നേറ്റ്‌ ജോലികളൊക്കെ തീർത്ത്‌ എട്ടിനു തന്നെ ജോലിക്ക്‌ പോകുന്ന രീതിയിൽ വളർന്ന്തുടങ്ങിയപ്പോൾ രണ്ട്‌ മാസത്തെ ഗർഭിണീപരിചരണവും കഴിഞ്ഞ്‌ "അമ്മി കീ ജെയ്‌ "വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിലേയ്ക്ക്‌ അമ്മി മടങ്ങിയെത്തി ഗൃഹഭരണം ഏറ്റെടുത്തു.


അനുനിമിഷം കാലിയായിത്തീരുന്ന പോക്കറ്റിനെ നോക്കി നെടുവീർപ്പിടാൻ പോലും സമയം തരാതെ ദിവസങ്ങൾ കടന്നുപോയി.ഡേറ്റിന് ഒരു മാസം മുൻപ്‌ സിന്ധു മറ്റേണിറ്റി ലീവിൽ വീട്ടിലെത്തി.അറയ്ക്കലെ ചടങ്ങനുസരിച്ച്‌ തന്നെ അവളെ പ്രസവത്തിന് വിടുന്ന ചടങ്ങ്‌ കഴിച്ചിരുന്നു.ഏഴാം മാസത്തിൽ ഗർഭപ്രവേശനത്തിനു ഏറ്റവും  അനുയോജ്യമായ മുഹൂർത്തത്തിൽ ഏഴുതരം പലഹാരങ്ങളുമായി ,ഏഴു ബന്ധുക്കൾ കോട്ടയത്തെ അവളുടെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേയ്ക്ക്‌ കൊണ്ടുവന്നതിന്റെ പിറ്റേന്ന് തന്നെ അവൾക്കും ഭർത്താവ്‌ ധനുവിനും കോഴിക്കോട്ടെ ജോലിസ്ഥലത്തേയ്ക്ക്‌ പോകേണ്ടി വന്നിരുന്നു.പിന്നെ വരുന്നത്‌ ഡെലിവറി ഡേറ്റിന് ഒരു മാസം മുൻപാണ്.


സിന്ധു വീട്ടിലെത്തിയതിന്റെ പിറ്റേദിവസം ദിവ്യയെ പ്രസവത്തിന് വിടേണ്ടിയിരുന്നതുകൊണ്ട്‌ കുറേ മാസങ്ങളായി മനസ്സിൽ താലോലിച്ചിരുന്ന ഒരു സ്വപ്നം നടക്കാാതെ പോയി.ഗർഭിണികളായ രണ്ട്‌ പെണ്ണുങ്ങളേയും കൂട്ടി വീടിന് സമീപത്തെ ചേരിപാടത്തിന്റെ അതിർ വരമ്പിലൂടെയുള്ള സായാഹ്നനടത്തം അടുത്തതവണത്തേയ്ക്ക്‌ അവധിയ്ക്ക്‌ വെച്ചു.


ചടങ്ങ്‌ നടത്തേണ്ട തീയതിയും രീതിയുമൊക്കെ തീരുമാനിച്ചു.വിളിക്കാനുള്ള ബന്ധുക്കളുടെ ലിസ്റ്റ്‌ ചെയ്തു.

തീയതി അടുത്തടുത്ത്‌ വരുന്തോറും മനസ്സിൽ വിഷമം ഏറിയേറി വന്നെങ്കിലും എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി.മുറ്റത്ത്‌ പന്തലിട്ടു.ഭക്ഷണം ഏർപ്പാട്‌ ചെയ്തിരുന്ന രസം റെസ്റ്റോറന്റിൽ ടുട്ടുവുമായി പോയി സംസാരിച്ചു.


രാത്രി ഭക്ഷണം കഴിയ്ക്കുമ്പോൾ പതിവിലേറെ നിശബ്ദതയായിരുന്നു.കഴിച്ചില്ലാ കഴിച്ചുവെന്ന് വരുത്തിയെഴുന്നേറ്റു നേരത്തെ കിടക്കാനായി മുറിയിലെത്തിയപ്പോൾ വല്ലാത്ത വിമ്മിഷ്ടം.

വിവാഹം കഴിഞ്ഞ ആദ്യ ആഴ്ചയിൽ കുട്ടീ എന്നും,പിന്നീട്‌ കുട്ടിയ്ക്ക്‌ പ്രമോഷൻ നൽകി സഹോദരാന്നും,സുധിയെന്നും അവസാനം ചേട്ടായീയെന്നും വിളിച്ച്‌ തന്റെ സ്ഥാനമുറപ്പിച്ച്‌ ദാമ്പത്യജീവിതമാരംഭിച്ച അവളില്ലാതെ ഇനിയുള്ള കുറച്ചു മാസങ്ങൾ എങ്ങനെ തള്ളിനീക്കുമെന്നാലോചിച്ചപ്പോൾ തല പൊളിയുന്ന പോലെ വേദന തുടങ്ങി.


കടുത്ത തലവേദന തോന്നിത്തുടങ്ങിയപ്പോൾ അലമാരി തുറന്ന് ഒരു ഡോളോയും ഒരു മോണ്ടെക്കും എടുത്ത്‌ കൈയിലിട്ട്‌ തൂക്കി നോക്കി ഒമ്പതുരൂപയുടെ സീനിയോറിറ്റി കൂടുതലുള്ള മോണ്ടെക്കിനെ ഒരു ഗ്ലാസ്‌ വെള്ളത്തോടൊപ്പം അകത്താക്കിയിട്ട്‌ ,ഒരു അഡീഷണൽ സപ്പോർട്ടിനായി ദിവ്യയുടെ ഒരു ഷോളെടുത്ത്‌ തലയിൽ വട്ടം വരിഞ്ഞുമുറുക്കിക്കെട്ടി സ്വതേയുള്ള കുഞ്ഞുമുഖത്തെ ഒന്നൂടെ കുഞ്ഞാക്കി ദിവ്യ പാത്രങ്ങൾ കഴുകി വെച്ച്‌ വരുന്നത്‌ കാത്തിരുന്നു.


കുറേ സമയം കഴിഞ്ഞിട്ടും ഡോർ കർട്ടൻ ഉലയുന്ന ശബ്ദം കേൾക്കാത്തതുകൊണ്ട് പതിയെ വാതിൽക്കൽ വരെ പോയി നോക്കി.നാത്തൂനുമായി ഗാർഹികവിഷയങ്ങൾ സംസാരിക്കുന്നതുകണ്ട്‌ പോയ വേഗത്തിൽ വന്ന് കട്ടിലിൽ ചമ്രം പടിഞ്ഞ്‌ കണ്ണടച്ചിരുന്നു.


അൽപസമയം കഴിഞ്ഞപ്പോൾ ആ സുന്ദര ശബ്ദം .

ടപ്‌.

കതകടഞ്ഞ ശബ്ദം.

വീണ്ടും ടപ്‌.

കതകിന്റെ സാക്ഷാ വീണ ശബ്ദം.

ഒരു കണ്ണു തുറന്ന് നോക്കി.അവൾ മുറിയിലില്ല.ഇനി പുറത്തൂന്നാണോ അടച്ച്‌ കുറ്റിയിട്ടത്‌ ?

മറ്റേക്കണ്ണും തുറന്ന് നോക്കി. ഭാഗ്യം!

കട്ടിലിലിരിപ്പുണ്ട്‌.അതെപ്പോ ?.

"ന്താ ചേട്ടായീ തലവേദനയാണോ "?

"അതേ.തലപൊളിയുന്നു."

"മോണ്ടെക്‌ കഴിച്ചോ "?

"ഇച്ചിരെ ".

പാവം !ഇപ്പോൾ നെറ്റി തിരുമ്മിത്തരും.മുടിയിൽ വിരലോടിച്ച്‌ മനസ്സിൽ നനുത്ത മഞ്ഞുതുള്ളി വീഴ്ത്തിത്തരും.

കുളിർ കോരാൻ തയ്യാറായി തല ചായ്ച്ച്‌ കൊടുത്തു.

അഞ്ചാംക്ലാസ്സിൽ പഠിച്ചോണ്ടിരുന്നപ്പോൾ ഹിന്ദിയിലെ 'ക്ഷ' എഴുതാൻ പഠിക്കാതെ ചെന്നപ്പോൾ കുഞ്ഞമ്മടീച്ചർ കിഴുക്കിയതിന്റെ അതേ സ്വാദിലും ഗുണത്തിലും ഒരെണ്ണം വായുവിലുലഞ്ഞു.

"ഡ.   നിന്നോടല്ലേടാ ഇനി മോൺടക് കഴിക്കരുതെന്ന് പറഞ്ഞത്"?

"എന്നോട് തന്നെ ആയിരുന്നോന്ന് ഉത്പ്രേക്ഷ ".

"അല്ല ഉപമ ".

"കളകാഞ്ചി."

"മണിപ്രവാണം."

"അതേത്‌ ഫാഷ".

"ഭാഷയേതുമാകട്ടെ വിഷയം ബ്ലോഗ്‌ തന്നേ.ഹുവ്വാ ഹുവ്വാ !!!ച്ഛേ!!വിഷയം മാറിപ്പോയല്ലോ.എനിക്ക് കാര്യായ്ട്ട് മലയാളം അറിയില്ലെന്ന് ഞാൻ ബ്ലോഗിലെ പ്രൊഫൈലിൽ എഴുതി വെച്ചിട്ടുണ്ട്."

"എന്നിട്ടും ഞാൻ നിന്നെ കെട്ടിയില്ലേ"?

"ചേട്ടായി തന്നെയല്ലേ പറഞ്ഞത്‌ സഹിക്കാനാകാത്ത തുമ്മൽ വന്നാൽ മാത്രേ മോണ്ടെക്‌ കഴിക്കാവൂന്ന്."?

"എഡീ.എനിക്കിപ്പം കടുത്ത തുമ്മൽ വരും.തുമ്മിത്തുമ്മി നൂറ്റിപ്പതിനേഴ്‌ കലോറി വെയ്സ്റ്റ്‌ ആക്കിക്കളയുന്നതിനു മുൻപ്‌ ഒരെണ്ണം കഴിച്ചതാ."

"എന്നതാ.മനസ്സിലാകുന്നില്ല."

"ങേ?നീ ഞങ്ങടെ പാലാഭാഷ പറയാൻ തുടങ്ങിയോ?"

"ഞാൻ ഇടയ്ക്കിടയ്ക്ക്‌ പറയുന്നുണ്ട്‌.ചേട്ടായി കേൾക്കാഞ്ഞിട്ടാ."

"പിന്നെയെന്നാ സ്ഥിരാക്കാത്തത്‌ "?

"അത്‌ ദീപ്തി പറഞ്ഞിട്ടുണ്ട്‌ ആ പാലാഭാഷ പറഞ്ഞോണ്ട്‌ അങ്ങോട്ട്‌ ചെന്നാൽ കൊച്ചിനെപ്പോലും നോക്കത്തില്ലെന്ന്.പോരത്തേനവൾ ഇടയ്ക്കത്‌ ഓർപ്പിക്കുന്നുമുണ്ട്‌."

"നേരാ.നീ പറയണ്ട.അവൾ പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്നവളാ.ഇന്നാളു ഞാൻ അവളോട്‌ 'എന്നാ കോപ്പാടീ' ന്ന് ചോദിച്ചത്‌ 'നീ എന്നാ പോത്താടീന്ന്' കേട്ട്‌ ഓടിപ്പോയി എന്നെ വാട്സപ്പിൽ ബ്ലോക്ക്‌ ചെയ്തവളാ."

"വിഷയം മാറ്റാതെ കാര്യം പറ."

"എഡീ അതുപിന്നെ നീ നാളെ പോകുവല്ലേ "?

"അതിനു ചേട്ടായി തുമ്മുന്നതെന്തിനാ"?

"നീയിപ്പോത്തന്നെ  ആ തുറക്കാത്ത പെട്ടി  തുറക്കും.നാലാം ക്ലാസ്സിൽ പഠിച്ചിരുന്നപ്പോൾ ആദ്യമായി പല്ലു തേച്ച ബ്രഷ്‌,എട്ടാം ക്ലാസ്സിൽ പഠിക്കുമ്പൊ ആദ്യമായി നഖം വെട്ടിയ നഖം വെട്ടി,എഞ്ജിനീയറിംഗ്‌ പഠിത്തം കഴിഞ്ഞ്‌ ആദ്യമായി വീട്ടിൽ വന്നപ്പോൾ  കുളിച്ചിട്ടേ വീട്ടിൽ കേറാവൂന്ന് പറഞ്ഞ് അച്ഛൻ തന്ന പിയേഴ്സ്‌ സോപ്പിന്റെ കവർ, ചെവിത്തോണ്ടി,പല്ലിടകുത്തി,ടംഗ് ക്ലീനർ ഇതുപോലൊള്ളതൊക്കെ ആ പെട്ടീന്ന് കൊടഞ്ഞിടും.ആ പെട്ടി കാണുമ്പോത്തന്നെ എനിയ്ക്ക്‌ തുമ്മാൻ വരും.പിന്നെ അതിനകത്തുള്ള സ്ഥാവരവും ജംഗമവും കൊടഞ്ഞൂടിയിട്ടാലോ.എന്നാവുമെന്റെയവസ്ഥയെന്നാലോയ്ച്ച്‌ ഒരു ഗുളിക കഴിച്ച്‌  പോയി.ഷമി."

"ഇതൊക്കെ ചുമ്മാ കഴിച്ച്‌ കൊറേക്കഴിയുമ്പ കിഡ്നീം അടിച്ച്‌ പോയി ഐസിയൂ,വെന്റിലേറ്റർ,ഡയാലിസിസ്‌. ഇതിനൊക്കെ കാശുണ്ടാക്കി വെച്ചോണം.എന്റെ കൈയിൽ കാശുണ്ടാകില്ല.എനിക്കെന്റെ കൊച്ചിനെ ഡോക്ടറാക്കാനുള്ളതാ."

"ങേ?ഞാനാണോ നീയാണോ നേഴ്സിംഗ്‌ പഠിച്ചത്‌ "?

"ഇതിനൊന്നും പോലീസിന്റെ ഇന്ററോഗേഷനും,വക്കീലിന്റെ ഇന്റർ കോ…………".

".…………നിർത്ത്‌ നിർത്ത്‌ .ഞാനിപ്പോ ഒരു സിനിമാ ഡയലോഗ്‌ പറഞ്ഞുകഴിഞ്ഞതേയുള്ളൂ.ഇനി നീയും കൂടി പറഞ്ഞ്‌ കൊളമാക്കണ്ട..

"അല്ല കല്യാണീ,നീ ഇന്നാളു പറഞ്ഞത്‌ കൊച്ചിനെ ഫാരതക്കുഴിയിലിട്ട്‌ നീന്തൽ പഠിപ്പിക്കുന്നേയുള്ളൂന്നാണല്ലോ.പിന്നെയെന്നാ പ്രസവത്തിനു വിടുന്നതിന്റെ തലേന്ന് പ്ലാൻ മാറ്റിയത്‌."?

"ഫാരതക്കുഴിയല്ല ഭാരതപ്പുഴ".

"ആ അതുതന്നെ."

"കൊച്ചിന്റച്ചന്റേം കൊച്ചച്ചന്റേം പാരമ്പര്യമനുസരിച്ചാണെങ്കിൽ അതൊരു പത്ത്‌ വയസ്സാകുമ്പോ ഒരു വലേടുത്ത്‌ കൊളത്തിലോ പുഴയിലോ മീൻ പിടിയ്ക്കാൻ പോകും.മുങ്ങിച്ചാകാൻ പോകുമ്പോ ചുമ്മാ കേറിപ്പോരാമല്ലോന്ന് ഓർത്ത്‌ ഒന്ന് വാരിയതാന്ന്  പോലും മനസ്സിലാകാത്ത ആള്."

"ഡീ സത്യത്തിൽ കൊച്ചിനെ ഡോക്ടറാക്കാനാണോ പ്ലാൻ"?

"അല്യാണ്ട്"?

"നേരത്തേ പറഞ്ഞത് നല്ലതാ.അല്ലേ  കൊച്ചിനെ ഞാൻ വേറേ വല്ലതുമാക്കിയേനേ!ആ..... ഞാനും കുറച്ച് കാശ് സംഘടിപ്പിക്കാം.അറയ്ക്കലെ ആദ്യ ഡോക്ടർ നമ്മടെ കരവിരുതിൽത്തന്നെ പുറത്തുവരട്ടെ."

....പ്ടഠേ....

"ഹോ"!!ഈച്ചേട്ടായ്യേക്കൊണ്ട് തോറ്റു."

"പറഞ്ഞുപറഞ്ഞ്‌ നേരം വെളുക്കാറായി.നിനക്ക്‌ നാളെ വണ്ടിയിലിരുന്നൊറങ്ങിയിട്ട്‌ വൈകിട്ട്‌ 'ഞാൻ വന്നു 'ന്ന് വാട്സപ്പിലൊരു മെസേജിട്ടാ മതി.എനിക്കതുപോലെയല്ല.പന്തൽ അഴിച്ചോണ്ടുപോയിക്കൊടുക്കാൻ വണ്ടിക്കാരനെ ഫോൺ വിളിക്കണം.രസം റെസ്റ്റോറന്റിൽ നിന്നും കൊണ്ടുവന്ന പാത്രങ്ങളുടെ ലിസ്റ്റ്‌ എടുക്കണം.അങ്ങനെ മൂന്നാലുകൂട്ടം കാര്യങ്ങളാ."

"അപ്പോ പന്തലഴിക്കുന്നതും,പാത്രം കഴുകുന്നതും "?

"അതൊക്കെ ടുട്ടൂം ടീമും ചെയ്തോളും."

"അപ്പോ ചേട്ടായ്ക്കിവിടെ പണിയൊന്നുമില്ലല്ലേ?.എന്നാ ഞങ്ങടെ കൂടെപ്പോരേ ".

"ഞാനില്ല.നാട്ടുകാരു കളിയാക്കും. ഉറങ്ങാം.നിനക്ക്‌ നാളെ ഒരു ലോങ്ങ്‌ യാത്രയുള്ളതാ."

"ചേട്ടായീ."

"ഊം "?

"ഞാൻ പോയാൽ എന്നെ ഇവിടെ എല്ലാവർക്കും മിസ്‌ ചെയ്യില്ലേ?"

"പിന്നില്ലാതെ "

"ചേട്ടായിയ്ക്ക്‌ വിഷമമൊന്നുമില്ലേ "?

"എഡീ കൊച്ചേ!നീ ഓർക്കുന്നുണ്ടോ എന്നെ കാണാൻ  തൃശ്ശൂർ കെ എസ്‌ ആർ ടി സി ബസ്‌ സ്റ്റാൻഡിലേയ്ക്ക്‌ വന്നത്‌.മഞ്ഞയിൽ വയലറ്റ്‌ പൂക്കളുള്ള ചുരിദാറിട്ട്‌ വന്നത്‌.അന്ന് ഞാൻ തൃശ്ശൂർ ടൗണിലൂടെ നീ വാങ്ങിത്തന്ന കാറ്റാടിയുമായി നടന്നത്‌,വടക്കുന്നാഥക്ഷേത്രത്തിൽ വെച്ച്‌ നീയെന്റെ നെറ്റിയിൽ ചന്ദനം ചാർത്തിത്തന്നത്‌,പൂരത്തിന്റെ എക്സിബിഷൻ സ്റ്റാളിൽ നിന്ന് കുങ്കുമം വാങ്ങിപ്പിച്ചത്‌.അങ്ങനെ എന്തെല്ലാം ഓർമ്മകൾ.അതൊക്കെ പെട്ടെന്ന് ഓർത്തപ്പോൾ തല പെരുത്തു.അതാ ഗുളിക കഴിച്ചത്‌."

"………………………………"

"നീ കരയുവാണോ "?

"ഉം. "

"ഞാനിവിടെയില്ലെന്ന് കരുതി ചേട്ടായി അവളോട്‌ ചാറ്റ്‌ ചെയ്യാൻ പോകരുത്‌."

"………………"

"പോകുവോ "?

"ഇല്ല."

"വേണ്ട ചേട്ടായീ.എനിയ്ക്കത്‌ സഹിക്കാൻ പറ്റുന്നില്ല.എനിയ്ക്ക്‌ സങ്കൽപിക്കാൻ പോലും പറ്റില്ല."

"ഇല്ലാന്നേ."

"അവളെ പെങ്ങളായിട്ട്‌ കാണാനൊന്നും ഞാൻ പറയില്ല.അവളെ മറക്കണം."

"ഞാനെല്ലാം മറന്നു കുട്ടീ.അതൊരു കാലം.മനസ്സൊന്ന് ചാഞ്ചാടിയെന്ന് മാത്രം."

"എനിയ്ക്കാരുടേം ശാപവും കണ്ണീരും വേണ്ടാ ചേട്ടായീ.നമുക്ക്‌ നമ്മൾ മാത്രം.ഇടയ്ക്കാരും വേണ്ട.കല്യാണത്തിനു മുമ്പത്തെ ജീവിതമല്ലല്ലോ ഇനി "?

" ………………………"

................................

.................................

"ചേട്ടായിയോട്‌ ഞാൻ പറഞ്ഞിട്ടിലേ്ല എന്നെ വീട്ടിൽ വെച്ച്‌ ഹൃദയകല്ലോലിനീന്ന് വിളിക്കരുതെന്ന്.സിന്ധു കഴിഞ്ഞ ദിവസം അമ്മിയോട്‌ പറയുവാ  'പാപ്പ ദിവ്യയെ വിളിക്കുന്നത്‌ ആ സിനിമേൽ ജയറാം ഉർവ്വശിയെ വിളിക്കുന്നത്‌ പോലെ ഹൃദയകുമാരീന്നാണെന്ന് ' ".
"അത്‌ അവർക്കറിയത്തില്ലല്ലോ നീ ലോകപ്രശസ്തബ്ലോഗർ ആയ ഹൃദയകല്ലോലിനി ആണെന്നും ദിവ്യ എന്ന പേരിൽ ഇവിടെ ഒളിവിൽ കഴിയുകയാണെന്നും."

'ബ്ലോഗുണ്ടെന്ന് അവൾക്കറിയാം.'

"ടുട്ടു എന്നോട്‌ ചോദിച്ചു ഒറ്റസംഖ്യയിലാണോ നിന്റെ വീട്ടീന്ന് ആൾ വരുന്നതെന്ന്.എത്ര പേർ വന്നാലും കുഴപ്പമില്ല.ഒറ്റസംഖ്യ എണ്ണം വേണമെന്നാ പ്രമാണം."

"ചേട്ടായെന്ത്‌ പറഞ്ഞു."

"പത്തിരുപത്തഞ്ച്‌ ആൾക്കാർ കാണുവെന്ന് പറഞ്ഞു.ആ കോപ്പെന്നോ മറ്റോ അവനും പറഞ്ഞു.

"കുഞ്ഞിനു പേര് കണ്ടുപിടിയ്ക്കാതെ ഭാര്യയെ ഡെലിവറിയ്ക്ക്‌ വിടുന്ന ആദ്യ ഭർത്താവ്‌ ചേട്ടായ്യാരിക്കും ".

"ഏയ്‌ !നീ പറഞ്ഞ പേരുകൾ തന്നെ മതി.ആൺകുട്ടി ആണെങ്കിൽ പൊന്നൂട്ടാന്നും,പെൺകുട്ടി ആണെങ്കിൽ മോളൂട്ടീന്നും.

"ഡാ. മരമാക്രീ!!!!!!!കൊച്ചിന്റെ ശരിക്കുമുള്ള പേരാടാ".

"മാസം രണ്ട്മൂന്ന് ഇനിയുമുണ്ടല‍്ലോ ".

ഉറക്കം വരുന്നില്ലല്ലോ ഭഗവാനേ.ചുമ്മാ ആർക്കെല്ലാം ഉറക്കം കൊടുക്കുന്നു.ഒരൽപം ഇങ്ങോട്ട്‌ കിട്ടുവായിരുന്നെങ്കിൽ എന്നോർത്ത്‌ കിടന്നു.
"കല്യാണീ ."

"…………………"

"കല്യാണീ നീയുറങ്ങിയോ "?

"…………………"

"പെൺകുട്ടി ആണെങ്കിൽ നമുക്ക്‌ സ്ത്രീധനം കൊടുക്കാം.ആൺകുട്ടി ആണെങ്കിൽ നമുക്ക്‌ സ്ത്രീധം പോയ്ട്ട്‌ ഒരു ചില്ലിക്കാശും വാങ്ങരുത്‌.നമ്മുടെ ജീവിതം ആയിരിക്കണം അവർക്ക്‌ മാതൃക."

"ശരിയാ.അവൻ കെട്ടാൻ പോകുന്ന പെണ്ണ് അവളുടെ എ. റ്റി .എം കാർഡ്‌ അവനു കൊടുക്കാൻ തയ്യാറുള്ളവളും കൂടി ആയാൽ മതിയാരുന്നു."

ദുഷ്ട !! ഉറക്കത്തിലാണൊ അതോ ഞാൻ സ്വപ്നം കണ്ടതാണോ?

ഹായ്‌.മുൻപേ വിളിച്ച ഭഗവാൻ അയച്ച ഉറക്കമല്ലേ ആ വരുന്നത്‌.പുതപ്പിലേയ്ക്ക്‌ കയറിയേക്കാം.ഇനിയാരാ ലൈറ്റ്‌ ഓഫാക്കുന്നത്‌? ആ അവിടെക്കിടക്കട്ടെ...
   
★             ★              ★            ★           ★
   
പട്ടാമ്പിയിൽ നിന്ന് കിടങ്ങൂർ ലക്ഷ്യമാക്കി പുറപ്പെട്ട  ഇരുപത്തഞ്ച്‌ യാത്രക്കാരെ വഹിക്കുന്ന ട്രാവലർ കിടങ്ങൂരിനു അഞ്ച്‌ കിലോമീറ്റർ മാത്രം അകലെ വെച്ച്‌ അപ്രത്യക്ഷമായതിനെക്കുറിച്ച്‌ അന്വേഷിക്കാൻ രൂപീകരിച്ച അറയ്ക്കൽ കുട്ടപ്പൻ കമ്മീഷനിൽ പ്രത്യേക ക്ഷണിതാവായ കമ്മിഷനംഗമായി ചാർജ്ജെടുത്ത എന്നോട്‌ ഒരു ഫുൾ പാലപ്പം ഗ്രീൻ പീസ്‌ കറിയിൽ മുക്കി വായിലേയ്ക്ക്‌ വെച്ചുകൊണ്ട്‌ കുട്ടപ്പൻ ചാച്ചൻ പറഞ്ഞു.

"ബ്വ …ബ്വാ...ബ്‌ ഹ്വാ...ഇംഹ്‌...ഹ്വാ..."

"എന്നാ ചാച്ചാ ?അപ്പം തൊണ്ടയിൽ കുടുങ്ങിയോ "?

നിഷേധാർത്ഥത്തിൽ തലയാട്ടുന്നതുകണ്ട്‌ ചോദിച്ചു.

"ഗ്രീൻ പീസ്‌ തലേക്കേറിയോ "?

ചാച്ചൻ വായുവിൽ എന്തോ എഴുതി.

"ചായ ഇപ്പത്തരാം.ഡാ  ഒരു വെട്ടുഗ്ലാസ്സ് ചായയിങ്ങ്‌ കൊണ്ട്വാ.!"

ചാച്ചൻ വായുവിൽ എഴുതിയത്‌ വെട്ടി മായ്ച്ചു.
അളിയൻ ധനു ഓടിപ്പോയി ജഗ്ഗിലെ വെള്ളം കൊണ്ടുവന്നു ഒരു ഗ്ലാസ്സിലൊഴിച്ചു.കൂടെ അച്ഛാച്ഛൻ ഒരു ഗ്ലാസ്സ്‌ ചായയുമെത്തിച്ചു.

"വാസൂ,ചാച്ചനു ഷുഗറാ.മതിരം വേണ്ടാ."ചാച്ചന്റെ ഭാര്യ നിലവിളിച്ചു.

അപ്പാഴേയ്ക്കും അപ്പത്തെ അണ്ണാക്കിലോട്ട്‌ നിക്ഷേപിച്ചുകഴിഞ്ഞ ചാച്ചൻ പറഞ്ഞു.

"ഡാ,വാസൂ!ഇനിയവർക്ക്‌ ഡേറ്റ്‌ തെറ്റിപ്പോയതോ വല്ലോം ആണോ?ഇരുപത്തഞ്ചെന്നുള്ളത്‌ ഇരുപത്താറെന്ന് ഓർത്ത് വീട്ടിലിരിക്കുവാണെന്നാ എന്റെയൊരു കാൽക്കുലേഷം.രണ്ടും തമ്മില്‍ ഒരു ദിവസത്തെ വെത്തിയാസേ ഒള്ളേ".

പ്ർർ....

വെറുതേയല്ല വർഷത്തിൽ മുന്നൂറ്ററുപത്തഞ്ചേകാൽ ദിവസം ഉണ്ടായത്‌.ഇതുപോലെയുള്ളവർ ഭൂമിയെ കാൽ ദിവസം കൂടി ചവുട്ടിപ്പിടിച്ച്‌ വെച്ചിരിക്കുവല്ലേ!!


എട്ടരയായപ്പോൾ മരങ്ങാട്ടുപിള്ളിയിൽ എത്തിയ ബന്ധുക്കൾ ഒമ്പതരയായിട്ടും വീട്ടിലെത്താത്തതിനാൽ ദിവ്യ  ആശങ്കാകുലയായി.
പ്രസവത്തിനു പോകാൻ മുട്ടിനിന്ന അവൾ രണ്ടുകൈയ്യിലും നാലു ഫോണുകളുമായി ശ്രമം തുടങ്ങി.ഒന്നാം ക്ലാസ്സിൽ കൂടെ പഠിച്ച ആരോ സൈബർ സെല്ലിൽ ജോലി ചെയ്തിരുന്നത്‌ ഓർത്ത കല്ലോലിനി ഒന്നാംക്ലാസിൽ പഠിച്ചിരുന്നവരുടെ വാട്സപ്‌ ഗ്രൂപ്പിൽ മെസേജ്‌ ചെയ്യാൻ തീരുമാനിച്ചപ്പോൾ ഏകസഹോദരനായ ദീപേഷിന്റെ കോൾ വന്നു.


"ദിവ്യേച്ചീ!!!ഞങ്ങൾപ്പൊ പിറവിത്താനം എന്ന സ്ഥലത്ത്‌ എത്തിയിണ്ട്‌.ഇനിയെങ്ങ്ടാ വരടതെന്ന് അളിയനോട്‌ ചോദിക്ക്‌ ചോദിച്ച്ട്ട്‌ പറ ".

അവൾ പുറത്തോട്ട്‌ തല നീട്ടിപ്പറഞ്ഞു.

"അവരിപ്പോ കുറിച്ചിത്താനം വരെയായിട്ട്ണ്ട്‌.ഉടനേയെത്തും ."

"എഡീ!!!!!!!!!!!!!!കുറിച്ചിത്താനം കഴിഞ്ഞാ മരങ്ങാട്ടുപിള്ളി.അവിടെ വന്നെന്ന് മുമ്പേ വിളിച്ചപ്പോപ്പറഞ്ഞതാണല്ലോ?പിന്നെയെങ്ങനെയാ കുറിച്ചിത്താനത്തു വരുന്നത്‌?പുറകോട്ട്‌ പോകാൻ വേറേ വഴിയുമില്ലല്ലോ."

"................"

"കോപ്പ്‌!!!ആ ഫോണിങ്ങ്‌ തന്നേ.ഞാൻ ചോദിക്കാം."

'…………'

"ഡാ .സത്യത്തിൽ നിങ്ങൾ എവിടെയാ??
സ്ഥലപ്പേരൊന്ന് പറഞ്ഞേ"?

"പിറിവിത്താനമോന്നോ എന്തൊ ".

"പ്രിവിത്താനമോ ?ഒന്നൂടെ നോക്കിക്കേ."

"അതേ. "

"ഹേ!!പത്തിരുപത്തഞ്ച്‌ കിലോമീറ്റർ മുന്നോട്ട്‌ പോയി.മരങ്ങാട്ടുപിള്ളീന്ന് വഴി തെറ്റിയത്‌ പോട്ടെ.പാലായിൽ ചെന്നിട്ട്‌ വഴി ചോദിക്കാൻ മേലാരുന്നോ "?

"ഞാഞ്ചോദിച്ചതാ."

"മലയാളാന്നവർക്ക്‌ മനസ്സിലായിക്കാണിയേലായിരിക്കും."

"ഇനിയെങ്ങോട്ടാ വഴി ചോദിക്കേണ്ടത്‌."?

"നേരേ കുറച്ച്‌ പോയാൽ അന്തീനാട്‌,പിന്നേം പോയാൽ കൊല്ലപ്പള്ളി അവിടുന്ന് റൈറ്റ്‌ തിരിഞ്ഞാൽ ഇടുക്കിയ്ക്ക്‌ പോകാം.പോയി ഡാമൊക്കെ കണ്ടിട്ട്‌ വാ."

"അളിയൻ പർഞ്‌ തരുന്ന്ണ്ടോ?"

"നീയെത്ര തവണ വന്നിട്ടുള്ളതാടാ?അവിടുന്ന് വണ്ടി തിരിക്കുക.നേരേ വരുന്നത്‌ പാലായ്ക്ക്‌.അവിടുന്ന് കിടങ്ങൂർക്ക്‌ വഴി ചോദിക്ക്‌.കൈയ്യീന്നൊന്നും ഇട്ട്‌ ചോദിക്കണ്ട.സ്ഥലപ്പേരു മാത്രം പറഞ്ഞാൽ മതി.കിടങ്ങൂരു വന്നാൽ മൂന്തോട്ടിലേയ്ക്കുള്ള വഴി അറിയാവല്ലോ അല്ലേ?"

"പെങ്ങടെ ബർത്താവായ്പ്പോയ്‌.അല്ലെങ്കിൽ ബ്ലോക്ക്‌ ചെയ്തേനേ."

"കിടങ്ങൂർ വന്നിട്ട്‌ സിഗ്നലിൽ നിന്ന് റൈറ്റ്‌.ഇല്ലെങ്കിൽ ഏറ്റുമാനൂരു വഴി കോട്ടയത്തിനു പോകും ".

"(ഒന്ന് പോടോ ………)"

"നിങ്ങടെ ഡ്രൈവർ എന്നാ പൊട്ടനാടാ?അല്ല.അയാളെ പറഞ്ഞിട്ട്‌ കാര്യമില്ല.ജീവിതത്തിൽ ആദ്യായ്ട്ട്‌ നല്ല റോഡ്‌ കാണുന്നതല്ലേ.ചുമ്മാ അങ്ങോടിച്ചു."

"ഹളിയാ .സുധീഷ്‌ മോനേ.…………"

"അപ്പ ശരി.ഇനി ഏറ്റുമാനൂർ എത്തിയേച്ച്‌ വിളി കേട്ടോ."

"(%്്്്‌&്‌*്‌*-)".

അന്വേഷണക്കമ്മീഷൻ നൊടിയിടയിൽ ജാഗരൂകമായി.

"ഡാ! നിന്റെ അളിയൻ ചെറുക്കൻ കുറേത്തവണ വന്നതല്ലേ?അവനു വഴിയറിയത്തില്ലേ?"

"ശ്ശെ! അവൻ കൊച്ചല്ലേ?ഇരുപത്തിമൂന്ന് വയസ്സേ ആയൂള്ളൂ!വഴിയൊന്നും പഠിക്കാറായിട്ടില്ല."

ചർച്ചകളും അപ്പം തീർക്കലും യഥാവിധി നടക്കുന്നതിനിടയിൽ പാലക്കാടൻ വാഹനം വന്ന് നിന്നു.

ഒറ്റസംഖ്യയിലാണോ ആൾക്കാർ വന്നതെന്നറിയാൻ ടുട്ടു ചട്ടം കെട്ടിയിരുന്ന കൂട്ടുകാരൻ കുട്ടാപ്പി ജാഗരൂകനായി നിന്നു.ഡോർ തുറക്കുമ്പോൾ മുതൽ ആളെ എണ്ണിയില്ലെങ്കിൽ എണ്ണം തെറ്റുമെന്ന് മുൻകാലാനുഭവത്തിൽ നിന്നും പഠിച്ചിരുന്നതിനാൽ കുട്ടാപ്പി , വാഹനത്തിൽ നിന്നിറങ്ങുന്നതിനൊപ്പം എണ്ണുക എന്ന പ്ലാൻ എ നടത്താൻ നോക്കി.ഒരു ഡോറിൽ കൂടി  പരമാവധിയിലുമധികം ആൾക്കാർ സുധീ,
സുധീട്ടാ,ഹളിയാ വിളികളോടെ എന്നെ പൊതിഞ്ഞതിനാൽ പ്ലാൻ എ ജനിക്കുന്നതിനു മുൻപേ മരിച്ചു.(ഒറ്റസംഖ്യ എണ്ണത്തിലുള്ള ബന്ധുക്കൾ വന്ന് അമ്മയാകാൻ പോകുന്നയാളയും ജനിക്കാനിരിയ്ക്കുന്ന കുഞ്ഞിനേയുമടക്കം മറ്റൊരു ഒറ്റസംഖ്യ എണ്ണം ആൾക്കാർ മടങ്ങിപ്പോകുന്നു.ഇതാണു പരമ്പരാഗതമായി അനുവർത്തിച്ചു  വരുന്ന രീതി.) പ്ലാൻ എ പാളിയ ജാള്യത്തിൽ പന്തലിൽ ഇരിക്കുമ്പോ എണ്ണാമെന്ന പ്ലാൻ ബി നടപ്പാക്കി.

വീടിനകവും പുറവും നിറഞ്ഞു  കവിഞ്ഞ ബന്ധുക്കളിൽ നിന്ന് അമ്മി വളരെ കഷ്ടപെട്ട്‌ ദിവ്യയുടെ അമ്മയെ കണ്ടെത്തി നവംബർ -ഡിസംബർ മാസങ്ങളിൽ കാണാൻ കഴിയാതിരുന്ന 'കറുത്ത മുത്തിന്റെ ' കഥ ചോദിച്ച്‌ മനസ്സിലാക്കുന്നതിനിടയിൽ 'അമ്മീ അതെന്ത്യേ!അമ്മീ ഇതെന്ത്യേ' വിളികളാൽ ടുട്ടുവും സംഘവും ഭക്ഷണം വിളമ്പിത്തുടങ്ങി.

ബിരിയാണി നിവാരണം ഫലപ്രദമായി പര്യവസാനിച്ചതിനാൽ അടുത്ത ചടങ്ങായ‌  ദക്ഷിണയ്ക്ക്‌ മുൻപ്‌ അമ്മിയും സിന്ധുവും ചേച്ചിയമ്മയും ഒന്നിച്ചെന്റെ മുറിയിലേയ്ക്ക്‌ കയറി ദിവ്യയെ കല്യാണസാരിയുടുപ്പിച്ച്‌,ആഭരണങ്ങളണിയിച്ച്‌,ഒരു പൊട്ടും തൊടുവിച്ച്‌ ദക്ഷിണ കൊടുക്കാനായി സജ്ജമാക്കിയിരുന്ന സിറ്റൗട്ടിലേയ്ക്ക്‌ കൊണ്ടുപോയി.

എനിക്കിപ്പം അനുഗ്രഹിക്കണം ,ഇപ്പത്തന്നെ അനുഗ്രഹിക്കണം എന്ന മട്ടിൽ മുന്നോട്ട്‌ വരുന്ന കാരണവന്മാർക്ക്‌ ദക്ഷിണ നൽകി ,അനുഗ്രഹക്കൂമ്പാരങ്ങൾ തലയിലേന്തി ക്ഷീണിതയായി അവസാനം അമ്മിയ്ക്ക്‌ ദക്ഷിണ നൽകിയ  അവളെ ചേർത്ത്‌ പിടിച്ച്‌ വാഹനത്തിനരികിലേയ്ക്ക്‌ നടന്നു.

"ചേട്ടായീ ".

"ഊം."?

"സിന്ധു പൂർണ്ണഗർഭിണിയാ.നിങ്ങൾ രണ്ടാളും കതകടച്ച്‌ കിടക്കരുത്‌ കേട്ടോ."

"ഇല്ല ".

"അമ്മിയോട്‌ ബാഗൊക്കെ തയ്യാറാക്കി വെക്കാൻ പറഞ്ഞിട്ടുണ്ട്‌.".

"ഉം."

"കാറിന്റെ സ്റ്റാർട്ടിംഗ്‌ ട്രബിൾ മാറ്റിക്കോണം."

"മാറ്റാം ".

"എന്നാ അങ്ങോട്ട്‌ വരുന്നത്‌ "?

"ശനിയാഴ്ച ".

"ഏതു മാസം "?

"ശ്ശേ!!വരാന്നേ."

വണ്ടിയിലേയ്ക്ക്‌  കയറുന്നതിനിടയിൽ അവൾ കൈയ്യിൽ മുറുകെപ്പിടിച്ചു.

"ശരി.ശരി."

നീങ്ങാൻ തുടങ്ങിയ വാഹനത്തിൽനിന്ന് നനഞ്ഞ രണ്ട്‌ കണ്ണുകൾ.

നീങ്ങിപ്പോകുന്ന വാഹനത്തെ നോക്കിനിൽക്കുമ്പോൾ വല്ലാത്ത അവിശ്വസനീയത തോന്നി.കണ്ടുമുട്ടാൻ വിദൂരസാധ്യത പോലും ഇല്ലാത്തത്ര അത്ര ദൂരത്തുനിന്നും ജീവിതത്തിലേയ്ക്ക്‌ കടന്നുവന്ന ,അന്നുമുതൽ നാളിതുവരെ ഓരോ ചലനങ്ങളെ വരെ സ്വാധീനിച്ച ,എവിടെപ്പോയാലും ഒരു നിഴൽ പോലെ കൂടെയുണ്ടായിരുന്ന ,പ്രണയഭംഗത്തിന്റെ പാതാളഭൂമിയിൽ നിന്ന് കൈപിടിച്ച്‌ കയറ്റിയ  അവൾ കയറിയ വാഹനം നീങ്ങിപ്പോകുന്നത്‌ നോക്കിനിൽക്കുമ്പോൾ അതുവരെ മുഖത്തൊളിപ്പിച്ചിരുന്ന കപടനിർവികാരതയുടെ രൂപവും ഭാവവും മാറി .അകത്തൊളിപ്പിച്ചിരുന്ന സങ്കടം പുറത്തുവരുന്നതിനു മുൻപ്‌ മുറിയിലേയ്ക്ക്‌ നടന്നു.

(ബ്ലോഗ്‌ ഒന്നിപ്പിച്ച ദമ്പതികളായതുകൊണ്ട്‌ ഞങ്ങൾക്ക്‌ കുഞ്ഞ്‌ ജനിച്ചാൽ ആദ്യ സമ്മാനമായി ഒരു ബ്ലോഗ്‌ പോസ്റ്റ്‌ നൽകണമെന്ന തോന്നലിൽപ്പിറന്ന പോസ്റ്റാണ്.ഇന്ന് രാവിലെ ഞാനും ദിവ്യയും അച്ഛനമ്മമാരെന്ന മഹദ്പദവി ഞങ്ങളുടെ മകളിലൂടെ ഏറ്റുവാങ്ങി.

ഒരു  വർഷമായി എഴുതാതിരുന്നതുകൊണ്ട്‌ എഴുത്താണി വഴങ്ങുന്നില്ലാത്ത പ്രശ്നം ക്ഷമിയ്ക്കുമല്ലോ.)



133 അഭിപ്രായങ്ങൾ:

  1. മറുപടികൾ
    1. സുധീ ചിലവുണ്ട്‌ കേട്ടോ !!! ഇപ്പൊഴേലും പേരു കണ്ടു പിടിച്ചോ ? ഏതായാലും രണ്ടുപേർക്കും കിട്ടിയ പ്രൊമോഷനു അഭിനന്ദനങ്ങൾ !!!

      ഇല്ലാതാക്കൂ
    2. നന്ദി ടീച്ചർ.പേരൊക്കെ കണ്ടുപിടിച്ചു.സാധിക എന്നാണുദ്ദേശിക്കുന്നത്‌.

      ഇല്ലാതാക്കൂ
  2. Eda polichu kidukki thakarthu ennokke paranjal athikam avo Ennu Ariyilla super. Sathyam paranjal nee ithiri comedian ayittondonnu Oru samshayam. Enthayalum randalkkum Ente Oru adipoli congrats����������������������

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആ കാലത്ത്‌ ഞാനൊരു ഗൗരവക്കാരനായിരുന്നെന്ന് അല്ലേ???
      ഇസ്രായേലിലെ എന്റെ
      ആരാധികമാർക്കൊക്കെ സുഖമല്ലേ??

      ഇല്ലാതാക്കൂ
  3. മുറിയിൽ അവിടവിടെയായി മോബൈൽ സ്ഥാപിക്കാൻ ഇയാളാരാ... സാംസംഗ് മുതലാളിയോ ...!

    വാട്ട്സഫും ഫേസ്ബുക്കും ഒക്കെ പരതി നടക്കുന്നത് വരുന്ന പെണ്ണുങ്ങൾ കൊക്കെ പ്രേമലേഖനം കൊടുക്കാനാണെന്ന് ഇപ്പഴാ മനസ്സിലായത്. രണ്ടിടിടത്തു നിന്നും ഒന്നിനേം കിട്ടാതായപ്പോൾ മേച്ചിൽപ്പുറം മാറ്റി ബ്ലോഗിൽ കയറി. അവിടെ ആദ്യം കണ്ടിടത്തു തന്നെ കയറിപ്പറ്റി. 'പിന്നെ വിട്ടു കൊടുത്തില്ല. ആ കൊച്ച്, പാവം വെളുത്തതെല്ലാം പാലെന്നു കരുതി....! അതിൽ വീണ് കയ്യും കാലുമിട്ടടിക്കുന്ന കാഴ്ച മനോമുകുരത്തിൽ തെളിഞ്ഞു വരുന്നത് കാണുന്നുണ്ട്. ഇനി നിലവിളിച്ചിട്ട് കാര്യമില്ലല്ലൊ. ഒഴുക്കിനൊത്ത് നീന്തുക തന്നെ...

    ഇതിപ്പോൾ ഏഴാം മാസം കൊണ്ടു പോകുന്ന ചടങ്ങേആയിട്ടുള്ളു. ഇനിയാണ് ഒരഛനെറെ കൈമാക്സ് വരുന്നത്. അതിനി എന്നാണാവോ...?
    എല്ലാ ഭാവുകങ്ങളും നേരുന്നു.
    ആശംസകൾ.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഗർ ർ ർ ർ...ഞാനൊരു പാവമായ കൊണ്ട്‌ ഇതൊക്കെ സഹിക്കുന്നു.ചടങ്ങുകളൊക്കെ കഴിഞ്ഞല്ലോ അക്കോസേട്ടാ,ഞാനൊരു കുഞ്ഞിന്റെ അച്ഛനുമായി.

      ഇത്രേം
      നല്ല കമന്റിനു നന്ദി.!!!!

      ഇല്ലാതാക്കൂ
    2. ഗർ ർ ർ!!!!ഞാനൊരു പാവമായതുകൊണ്ട്‌ എന്തും പറയാമല്ലോ!!!

      ചടങ്ങുകളൊക്കെ ഏതാണ്ട്‌ അവസാനിപ്പിച്ചു.
      ഇത്രേം
      നല്ല അഭിപ്രായത്തിനു നന്ദി!!!

      ഇല്ലാതാക്കൂ
  4. സുധി....
    എന്താ എഴുതേണ്ടത്....? ഈ സത്യസന്ധമായ എഴുത്തിന് എന്ത് കമന്റ് ഇടണം ന്നറിയില്ല. നർമ്മത്തിൽ ചാലിച്ചുള്ള ഈ എഴുത്തു ഏറെ ഹൃദ്യമായി. ഓരോ സംഭവങ്ങളും നേരിൽ കാണുന്ന പ്രതീതി.
    അമ്മയും.. കുഞ്ഞും സുഖമായി ഇരിക്കാൻ പ്രാർത്ഥിക്കുന്നു.
    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഗീതച്ചേച്ചീ,എന്നുമെന്നും അന്വേഷിച്ചതിനൊക്കെ നന്ദി.അമ്മയും കുഞ്ഞും സുഖായിരിക്കുന്നു.അവിടെയും സുഖമാണെന്ന് കരുതുന്നു.

      ഇല്ലാതാക്കൂ
  5. സുധീ...
    ആദ്യം തന്നെ അഭിനന്ദനങ്ങൾ ; പ്രാർഥനകളും. എല്ലാം നല്ലപടിക്ക് നടന്നതിന്റെ സന്തോഷം പങ്കു വെയ്ക്കുന്നു.

    പോസ്റ്റ് ഫീകരസാധനം തന്നെ. ചിലയിടങ്ങളിൽ മധുരം കട്ടയായികിടന്നു. :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ടൈപ്പ്‌ ചെയ്ത്‌ വന്നപ്പോൾ ഈ പോസ്റ്റ്‌ ഫീഗരമായിപ്പോയി.

      അഭിനന്ദനങ്ങൾക്ക്‌
      നന്ദി രാജ്‌.

      ഇല്ലാതാക്കൂ
    2. വളരെ സന്തോഷം രാജ്‌.

      പോസ്റ്റ്‌ ഫീഗരമായിപ്പോയല്ലേ???

      ഇല്ലാതാക്കൂ
  6. അത് ശരി... രണ്ടു പേരും കൂടെ ഒരു പോസ്റ്റിട്ട് ചിലവ് ചുരുക്കൽ പരിപാടി നടത്തി മുങ്ങാനൊന്നും ബ്ലോഗേർസ് യൂണിയൻ സമ്മതിക്കില്ല... ഞങ്ങൾക്കും വേണം ബിരിയാണി!!!

    Congrats...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഉറപ്പായും തരാം മുബിച്ചേച്ചീ.ഇനി ചേച്ചി വരുമ്പോൾ നമുക്ക്‌ കാണാമല്ലോ.

      ഇല്ലാതാക്കൂ
  7. കുഞ്ഞു ജനിച്ചാൽ അവിടെ അത് ചെയ്യാം ഇത് ചെയ്യാം എന്നൊക്കെ പല നേർച്ചകൾ കേട്ടിട്ടുണ്ട്. എന്നാൽ കുഞ്ഞു ജനിച്ചാൽ ബ്ലോഗ് എഴുതാം എന്ന് ലോകത്തു ആദ്യമായിരിക്കും ഒരു നേർച്ച.

    കളിയായി എഴുതി എഴുതി ആള് വണ്ടിയിൽ കേറിയപ്പം ധൈര്യമൊക്കെ പോയി. എഴുത്തു നന്നായി.

    ബ്ലോഗി മോൾക്ക് എല്ലാ സൗഭാഗ്യങ്ങളും നേരുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹാ ഹാ.ബിബിൻ സർ.അങ്ങനെ നേർച്ചയൊന്നുമല്ലായെങ്കിലും അങ്ങനെയായിപ്പോയി.
      നന്ദി.

      ഇല്ലാതാക്കൂ
  8. Sudi chetta and divya .....congrats both of u. And God bless ur lil angel. Treat venam no compromise.

    മറുപടിഇല്ലാതാക്കൂ
  9. സോഷ്യൽ മീഡിയ ,പ്രണയം ,കല്ല്യാണം ,
    ഗർഭ കാല വിശേഷങ്ങൾ എന്നിങ്ങനെ ഇന്നത്തെ
    യുവ മിഥുനങ്ങൾ അഭിമുഖീകരിക്കുന്ന സകലമാന
    സംഗതികളും വരച്ച് കാട്ടുകയാണ് സുധി ഭായ് ഇവിടെ ....
    അച്ഛൻ ,അമ്മാവൻ ,വലിയച്ഛൻ എന്നിങ്ങനെ അഭിമാനത്തോടെ
    കൊണ്ട് നടക്കാവുന്ന ഇമ്മിണി റോളുകൾ കൂടി വഴിയേ വരുന്നുണ്ട്
    കേട്ടോ ഭായ് .
    പഴയ വേളൂർ കൃഷ്ണൻ കൂട്ടിയുടെ ആർട്ടിക്കുകൾ വായിക്കുമ്പോഴുള്ള
    ഒരു വായന സുഖം ഇവിടെ കിട്ടിടുന്നു ...ഇതെല്ലാം ക്രോഡീകരിച്ച് ഒരു ഹാസ്യ
    നോവൽ ഭാവിയിൽ സുധി ഭായിൽ നിന്നും പ്രതീക്ഷിക്കുന്നു ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹയ്യോ.മുരളിച്ചേട്ടന്റെ അഭിപ്രായം വളരെ സന്തോഷിപ്പിക്കുന്നു.അത്രയൊക്കെ വേണ്ടിയിരുന്നില്ല.


      നന്ദി
      !!!!

      ഇല്ലാതാക്കൂ
  10. കല്യാണം കഴിഞ്ഞു ,മകളുണ്ടായി .പക്ഷെ എഴുത്തിനു ചാരുത കുറഞ്ഞിട്ടില്ല കേട്ടോ.ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  11. രണ്ടു പേർക്കും പുതിയ അതിഥിയ്ക്കും ആശംസകൾ. ഇനി അടുത്ത ബ്ലോഗ്‌പോസ്റ്റ്
    അടുത്തെങ്ങും പ്രതീക്ഷിക്കണ്ട അല്ലേ..അത്ര തിരക്കായിരിക്കും..എല്ലാ ആശംസകളും..



















    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പുനലൂരാൻ ചേട്ടാ,നന്ദി.

      പുതിയ
      പോസ്റ്റുകൾ ചെയ്യണമെന്നൊക്കെയുണ്ട്‌.

      ഇല്ലാതാക്കൂ
  12. ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍...

    കഥാസരിത് സാഗരം അസ്സലായി... രസിച്ച് വായിച്ചു...

    പിന്നെ, “കൂട്ടുകൂടി നടന്ന ചെറുപ്പകാലങ്ങളിലെന്നോ മനസ്സില്‍ കയറിക്കൂടിയ വിപ്ലവചിന്ത മൂത്ത്‌ മൂത്ത്‌ ,വളര്‍ന്ന് വളര്‍ന്ന് തീവ്രചിന്താഗതിയായിമാറി 'ഇപ്പം ഞങ്ങളിവിടെ വിപ്ലവം കൊണ്ടുവരും' എന്നത്‌ കാലങ്ങള്‍ കുറേക്കഴിഞ്ഞപ്പോള്‍ 'ഇവിടെ ഒരു പുല്ലും വരിയേല ' എന്ന തിരിച്ചറിവിന്റെ അടുത്ത പടിയായ ആധ്യാത്മിക ചിന്തയുടെ പരകോടിയായ 'ഒരു ഹിമാലയന്‍ യാത്ര ആയാലോ 'എന്ന ചിന്തയ്ക്ക്‌ വെള്ളവും വളവും നല്‍കി പോഷിപ്പിച്ച് അവിടെയൊരു ഗുഹ സ്ഥാപിച്ച്‌ ധാരാളം 'ശിഷ്യ'ഗണങ്ങളുമയി കഴിഞ്ഞുകൂടിയേക്കാം എന്ന് ഞാനും;അഞ്ഞൂറുവര്‍ഷത്തെ അറയ്ക്കല്‍ത്തലമുറകളിലെ മൂന്നാമത്തെ സന്യാസിയായി വളര്‍ത്തിയെടുത്തേക്കാം എന്ന് ദൈവം തമ്പുരാനും കരുതിയിരുന്ന ഞാന്‍ ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ ഒലിച്ചുപോയ സ്വപ്നങ്ങളെ ഗാര്‍ഹസ്ഥ്യത്തിലേയ്ക്ക്‌ ചുരുക്കി ഫേസ്ബുക്ക്‌ ചാറ്റ്‌ വഴി ആദ്യ രണ്ട്‌ പ്രണയങ്ങളും,ബ്ലോഗ്‌ വഴി ആജന്മപാതിയേയും കണ്ടെത്തി ഗാര്‍ഹസ്ഥ്യാശ്രമം സ്ഥാപിച്ചതിന്റെ ദേഷ്യത്തില്‍ ദൈവം തമ്പുരാന്‍ എന്റെ അച്ഛന്‍ പദവിയ്ക്ക്‌ മേല്‍ ഏര്‍പ്പെടുത്തിയിരുന്ന സസ്പെന്‍ഷന്‍ പിന്‍വലിച്ചതിന്റെ ആദ്യപടിയായ 'സില്‍മേലെപ്പോലെ ഞാം ഓഫീസില്‍ തലകറങ്ങി വീണ് ' ദിവ്യ പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് രാവിലെ കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ്‌ ഹോസ്പിറ്റല്‍ അഥവാ കൊച്ചുക്കുന്നേല്‍ ആശുപത്രിയില്‍ ആദ്യ ചെക്കപ്പിനായി പോകേണ്ടതിന്റെ തയ്യാറെടുപ്പുകള്‍ ആണ്.“ എന്ന കിടങ്ങൂർ മുതൽ പട്ടാമ്പി വരെ നീളമുള്ള വാക്യം വായിച്ച് ഞാന്‍ തല കറങ്ങി വീണു... :)

    മറുപടിഇല്ലാതാക്കൂ
  13. വിനുവേട്ടന്‍ പറഞ്ഞപോലെ കിടങ്ങൂര്‍ മുതല്‍ പട്ടാമ്പി വരെയുള്ള നീണ്ട സുഖകരമായയാത്രപോലെ സംഭവബഹുലമായ ഗര്‍ഭകാലവിശേഷങ്ങള്‍ വായനാസുഖമുള്ള രീതിയില്‍ വളരെ ഭംഗിയായി രസകരമായി അവതരിപ്പിച്ചിരിക്കുന്നു..
    രണ്ടുപേര്‍ക്കും,പൊന്നോമനയ്ക്കും ഹൃദയംനിറഞ്ഞ ആശംസകളും നന്മകളുംനേരുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അഭിപ്രായം വളരെ സന്തോഷിപ്പിക്കുന്നു സർ..സഹയാത്രികൻ അജിത്തേട്ടൻ എവിടെപ്പോയി???

      വളരെ
      നന്ദി തങ്കപ്പൻ സർ!!!

      ഇല്ലാതാക്കൂ
  14. നന്നായി എഴുതി, ഞങ്ങളെയും വീട്ടിൽ എത്തിച്ചു.
    മോൾക്കും അച്ഛനും അമ്മയ്ക്കും ആശംസകൾ ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹായ്‌.

      ബീനച്ചേച്ചീ.ഇനി നാട്ടിൽ വരുമ്പോൾ എന്റെ വീട്ടിലേയ്ക്ക്‌ വരുമല്ലോ?!?!?!?!?

      ഇല്ലാതാക്കൂ
  15. സുധിയ്ക്കും കല്ലോലിനിക്കും മകൾക്കും ഹൃദയാശംസകൾ! എഴുത്ത് നന്നായി. ഇനിയുമേറെ സന്തോഷങ്ങൾ ജീവിതത്തിൽ നിറയട്ടെ!

    മറുപടിഇല്ലാതാക്കൂ
  16. ആഹാ.. സംഗതി കൊള്ളാലോ... എഴുത്തും നന്നായി. ചെലവുണ്ട് ട്ടോ സുധീ... ഉണ്ണി വാവേ ടെ വകേലും ബ്ലോഗ് ഫാമിലീ ടെ വകുപ്പിലും..

    മറുപടിഇല്ലാതാക്കൂ
  17. ആദ്യം തന്നെ CONGRATS.....നല്ല രസമുണ്ടായിരുന്നു വായിക്കാന്‍

    മറുപടിഇല്ലാതാക്കൂ
  18. രസകരം!... സന്താനാർത്ഥികൾ എന്നതുപോലെ പ്രസവാർത്ഥികൾ എന്നുകൂടി കൊള്ളാം ... ഭാവുകങ്ങള്‍ സുധി..

    മറുപടിഇല്ലാതാക്കൂ
  19. നന്ദി ജോയിച്ചേട്ടാ,


    രണ്ട്‌ പ്രയോഗങ്ങളും ഉപയോഗത്തിലുള്ളതാണോ???

    മറുപടിഇല്ലാതാക്കൂ
  20. ഹായ് ഉഗ്രൻ,,, ഇനിയങ്ങോട്ട് പോസ്റ്റുകളുടെ ചാകര പ്രതീക്ഷിക്കുന്നു,,, കുറച്ചുകാലം എഴുത്ത് നിർത്തിയതുകൊണ്ട് കൈ വിറയലുണ്ടോ എന്നൊരു ചിന്ന സംശയം,,,

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹായ്‌.മിനിടീച്ചർ!
      സന്തോഷം.
      പോസ്റ്റുകളുടെ ചാകരയൊന്നും ഉണ്ടായില്ലെങ്കിലും ഇടയ്ക്കിടയ്ക്ക്‌ ഓരോന്ന് പോസ്റ്റ്‌ ചെയ്യാൻ കഴിയും.
      നന്ദി!!!

      ഇല്ലാതാക്കൂ
  21. ആദ്യമേ അഭിനന്ദനങ്ങൾ , ദിവ്യയും മോളും സുഖമായിരിക്കുന്നല്ലോ...

    പോസ്റ്റ് പതിവു പോലെ രസകരമായി ട്ടോ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കുഞ്ഞൂസേച്ചീ,അന്വേഷണത്തിനു നന്ദി.
      അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

      ഇല്ലാതാക്കൂ
  22. ആശംസകള്‍ സുധി. ദിവ്യയും മോളും സുഖയിരിക്കുന്നുവോ.. സാധിക നല്ല് പേര് ട്ടോ.. ദിവ്യയോട് അഭിനന്ദങ്ങള്‍ പറയുക. നല്ല എഴുത്ത് .. തുടരുക

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി രേഖച്ചേച്ചീ.രണ്ടാളും സുഖമായിരിക്കുന്നു.

      വളരെ നന്ദി!!!

      ഇല്ലാതാക്കൂ
  23. ബ്ലോഗ്‌ ഒന്നിപ്പിച്ച ദമ്പതികളായതുകൊണ്ട്‌ ഞങ്ങൾക്ക്‌ കുഞ്ഞ്‌ ജനിച്ചാൽ ആദ്യ സമ്മാനമായി ഒരു ബ്ലോഗ്‌ പോസ്റ്റ്‌ നൽകണമെന്ന തോന്നലിൽപ്പിറന്ന പോസ്റ്റാണ്./////////ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ നല്കാന്‍ ഒരുപാട് മക്കള്‍ പിറക്കട്ടെ ..

    മറുപടിഇല്ലാതാക്കൂ
  24. അങ്ങിനെയാണ് നമ്മളുടെ സുധി സുധിവാസനായത്. കുഞ്ഞുമോള്‍ക്ക് എല്ലാ മംഗളങ്ങളും നേരുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ ദാസനങ്കിൾ.വായിച്ചതിനും നല്ല വാക്ക്‌ പറഞ്ഞതിനും നന്ദി.

      ഇല്ലാതാക്കൂ
  25. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  26. Kemaayi ezhuti. Othiri ishtamayi..abinandhanangal.. ezhuthin
    um kunjuvavakkum achanammamarkkum

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബൂലോഗത്തെ എക്കാലത്തേയും ഏറ്റവും വലിയ എഴുത്തുകാരിയായ എച്മുച്ചേച്ചിയുടെ നല്ല വാക്കുകൾക്ക്‌ എങ്ങനെ നന്ദി പറയും?!?!?ചേച്ചിയ്ക്ക്‌ സുഖമാണെന്ന് കരുതുന്നു.എന്നെന്നും നന്മ മാത്രം ഭവിയ്ക്കട്ടെ.

      ഇല്ലാതാക്കൂ
  27. visadamaya comment nadathenda post aanith, athu kndu naale commentukal vidunnathaayirkkm. kurekkalam internet nookathirunnathu kondu postukalonnum kandilla,

    മറുപടിഇല്ലാതാക്കൂ
  28. ഏതാനും ബ്ലോഗ്‌ ലിങ്കുകൾ അയച്ച്‌ കിട്ടിയിട്ടുണ്ട്‌.ഒരുത്സാഹവും തോന്നിയില്ല.ithente chankil kondu sudhi, sudhi vaayich njangadeyokke postukale pukazhthunnatu knoda ingane jeevich pokunnath.

    ചേന,ചേമ്പ്‌,കാച്ചിൽ,ഉരുളക്കിഴങ്ങ്‌,തേങ്ങ,മാങ്ങ,കൂർക്ക,വെള്ളരിക്ക ,മുരിങ്ങക്കോൽ എന്നുവേണ്ടാ കൈയ്യിൽ കിട്ടുന്ന സകല പച്ചക്കറികളും നുറുക്കി വേവിച്ച്‌ അതിൽ മുളക്പൊടി,മല്ലിപ്പൊടി,മഞ്ഞൾപ്പൊടി ഇതൊക്കെയിട്ട്‌ ഒരു കവർ കട്ടിത്തൈര് പൊട്ടിച്ചൊഴിച്ചാൽ കിട്ടുന്ന തിരുമിറ്റക്കോടൻ മോരുകൂട്ടാനും....evide vadi ettavum nalla sadya undaakkan ariyunnath njangal pattambikkarkkaanu.ariyamo


    സുധി അറയ്ക്കലിന് ഒരു കാൽ വെയ്പ്‌ ,കല്ലോലിനിയ്ക്ക്‌ ഒരു കുതിച്ചുചാട്ടം എന്ന നിലയിൽ ഗൈനക്‌ ഓപിയിൽ എത്തി. super nalla upama

    pinne veettilekulla vazhi thettunnathu entethupole thanne, kottarakkarayil ninnu ente veettilekku varumbol ennum vazhithettuum, kaarilirunnu vandiye nayikkunna njaanayirikkum ennum vazhi thettippikkunnath.

    kallolinee nammude bhasha murukeppitikkanam, pala dushtasakthikalum nammale vazhi thettikkum, athil veezharuth
    enthayalum oru varsham ezhuthatirunnathinte kuravu ottapost kondu nikaththi.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പുസ്തകവായന തുടങ്ങുമ്പോൾ ഞാൻ ബ്ലോഗ്‌ വായന കുറയ്ക്കും.എന്നാലും എല്ലാ ദിവസവും ഡാഷ്ബോർഡ്‌ തുറന്നുനോക്കും.അങ്ങനെ കാണുന്നവയിൽ ഉറപ്പായും പോകും.പോകുന്നുമുണ്ട്‌.

      പട്ടാമ്പിക്കാരെ കുറ്റം പറഞ്ഞില്ല.സഹൃദയരായ ആൾക്കാർ.ഭക്ഷണരീതികളൊക്കെ എനിയ്ക്ക്‌ ശീലമായി.

      ദിവ്യ ഇപ്പോൾ ഒരു അവിയൽ പരുവത്തിലൊക്കെ സംസാരിക്കുന്നുണ്ട്‌.


      ഇത്രയും നല്ല സ്നേഹമുള്ള ഭാഷയിൽ ഒരു കമന്റെഴുതിനു നന്ദി പറയുന്നതുതന്നെ മോശമാണു.എന്നിരുന്നാലും പ്രിയ ഷാജിതാ നന്ദി!!!


      എന്നതെങ്കിലുമൊക്കെ എഴുതിനോക്കെന്നേ.!!!!!

      ഇല്ലാതാക്കൂ
  29. ആദ്യമായിട്ടാണ്‌ ഇവിടെ. ഏറെ ആസ്വദിച്ചു ഈ നല്ല ജീവിതക്കുറിപ്പ്. വാവയ്ക്കും അമ്മയ്ക്കും അച്ഛനും ഒക്കെ നന്മകൾ നേരുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി അക്ഷരപ്പകർച്ചകൾ.ഇനിയും വരൂൂ.

      ഇല്ലാതാക്കൂ
    2. വീണ്ടും വന്നു. പക്ഷെ പുതിയ പോസ്റ്റ് എന്താ ഇടാത്തെ? എന്റെ പോലെ തന്നെ
      വർഷത്തിൽ ഒരിക്കൽ മാത്രം എഴുതാനും വായിക്കാനും വരുന്ന മാവേലിമാരുടെ കൂട്ടായ്മയായോ ബ്ലോഗ്?

      ഇല്ലാതാക്കൂ
    3. ഏയ്‌. എഴുതുന്നില്ലെങ്കിലും ഞാൻ എല്ലാ ബ്ലോഗുകളിലും പോകാറുണ്ട്. എന്നും .

      ഇല്ലാതാക്കൂ
  30. ഇതിലെ അവസാന വരിയിൽ ഞാനൊരച്ഛനായി എന്നുണ്ടാവുമെന്നുറപ്പായിരുന്നു. മകനോ മകളോ എന്നേ അറിയാനുണ്ടായിരുന്നുള്ളൂ. ഇത്രേം ലളിതമായി തമാശ പോലെ ജീവിതത്തെ എഴുതാനും വേണം ഒരറിവ്.അച്ഛന് അഭിനന്ദനങ്ങൾ അമ്മയ്ക്ക് സ്നേഹം വാവയ്ക്ക് ഉമ്മ.കൃത്യമായി അറിയിക്കണം.
    സ്നേഹത്തോടെ
    ഉമ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഉമേച്ചി വന്ന് വർത്തമാനം പറയാത്ത എന്റെ ഒരു കഥ കഥയല്ലെന്നാണെനിയ്ക്ക്‌ തോന്നിയിട്ടുള്ളത്‌.

      ഉമേച്ചി തന്നതാണെന്ന് പറഞ്ഞ്‌ വാവയ്ക്ക്‌ ചറപറാ ഉമ്മകൊടുത്തിട്ടുണ്ട്‌.

      ഇല്ലാതാക്കൂ
  31. എന്നാ പോസ്റ്റാ, കിലോമീറെര്സ് ആന്‍ഡ്‌ കിലോമീറെര്സ്. എന്നാലും നല്ല രസമുണ്ടായിരുന്നു വായിക്കാന്‍. മകള്‍ക്കും അച്ഛനും അമ്മയ്ക്കും എല്ലാവര്ക്കും ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കിലോമീറ്റേഴ്സ്‌ ആൻഡ്‌ കിലോമീറ്റേഴ്സ്‌ നീളമുള്ള നന്ദി ശ്രീജിത്ത്‌ ചേട്ട.നീളൻ കഥ വായിച്ചതിനും നല്ല വാക്ക്‌ പറഞ്ഞതിനും നന്ദി!!!!

      ഇല്ലാതാക്കൂ
  32. എന്റെ പൊന്നോ...4 മക്കൾ ഉള്ളവർക്കൊന്നും ഇങ്ങനെ എഴുതാനുള്ള ദുർബുദ്ധി കൊടുക്കല്ലേ വാക്ക് ദൈവങ്ങളെ...വായിച്ച് മരിക്കാൻ വയ്യ... അപ്പൊ ഹാപ്പി ബെർത്ത് ഡേയ് പുതിയ പിതാവേ...അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഗൗരിച്ചേച്ചിയെ കുറച്ചായി കാണാറില്ലായിരുന്നല്ലോ.എന്തിലുമേതിലും കാണുന്ന കുഞ്ഞുകുഞ്ഞുതമാശകൾ ആണെന്റെ ജീവിതം.

      വായനയ്ക്ക്‌ വിനയം നിറഞ്ഞ നന്ദി!!!!

      ഇല്ലാതാക്കൂ
  33. നിങ്ങളെ പ്പോലെ നിങ്ങളെ കാണൂ സുധീ ..വരികളില്‍ കൂടി മനസ്സിലാക്കുന്നു ഈ ഇഴയടുപ്പം..എന്നും ഇങ്ങിനെ സന്തോഷമായി കഴിയാന്‍ ദൈവം അനുഗ്രഹിക്കട്ടെ ..നീളമുള്ള പോസ്റ്റ്‌ എങ്കിലും ഒട്ടും മുഷിഞ്ഞില്ല .....മോള്‍ക്കും അമ്മയ്ക്കും സുഖമായിരിക്കട്ടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ വൈകിയാണെങ്കിലും ഫൈസലിക്ക വന്നല്ലോ.സന്തോഷം.ഞാൻ വിവാഹം കഴിക്കാൻ പോകുന്ന വിവരം ആദ്യം അറിഞ്ഞ ബ്ലോഗർമാരിലൊരാൾ ഫൈസലിക്കയാണു.

      മോൾക്കും അമ്മയ്ക്കും സുഖം.നന്ദിയേ ……………യ്‌.

      ഇല്ലാതാക്കൂ
  34. വായിച്ച് വായിച്ച് ചിരിച്ചു. നിന്റെ ഭാവം കണ്ടാൽ തോന്നും എന്തോ കുറ്റം ചെയ്തെന്ന് ഹ ഹ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പിന്നെ ചിരിപ്പിക്കാനെഴുതുന്നത്‌ വായിച്ച്‌ ചിരിച്ചില്ലെങ്കിൽ ചേച്ചിയെ പിടിച്ചിട്ടിടിയ്ക്കും.

      നന്ദിയുണ്ടേ!!!

      ഇല്ലാതാക്കൂ
  35. ആദ്യം അഭിനന്ദനങ്ങൾ ... വായിക്കുന്നതിനിടയിൽ ചിരിച്ചത് കൊണ്ട് കുറെ നേരം എടുത്താണ് വായിച്ചത്..സന്തോഷത്തോടെ എന്നും കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആദ്യമായി കോളാമ്പിയിൽ വായനക്കെത്തിയതിനു നന്ദി.

      അനുഗ്രഹിച്ചതിനും,അഭിനന്ദിച്ചതിനും നന്ദി സുമച്ചേച്ചീ.

      ഇല്ലാതാക്കൂ
  36. ഊം...കോട്ടയം ഭാഷ.തുടങ്ങിയയുടനേ സെന്‍സു ചെയ്തു കേട്ടോ. അച്ഛനും അമ്മയും കുഞ്ഞും സന്തോഷമായിരിക്കൂ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി ചേച്ചീ.നമ്മൾ കോട്ടയം ഭാഷയല്ലാതെ പിന്നെയെന്നാ പറയാനാ???

      ഇല്ലാതാക്കൂ
  37. ഞാൻ മാർച് 29 നു തന്നെ കമന്റിയിട്ടുണ്ടല്ലോ സുധീ

    മറുപടിഇല്ലാതാക്കൂ
  38. സുധീ
    തുടക്കത്തിൽ ഇതൊരു ചെറുകഥ ആയിരിക്കും എന്ന് കരുതി പക്ഷെ വായിച്ചിട്ടും വായിച്ചിട്ടും തീരുന്നില്ല പിന്നല്ലേ ഗുട്ടൻസ് പിടി കിട്ടിയത് നീണ്ട ഒരു ജീവിത തുടക്കത്തിന്റെ ചില നല്ല ഭാഗങ്ങൾ വളരെ തന്മയത്വത്തോടെ ഇവിടെ കുറിച്ചു വെച്ച്.
    എന്തായാലും ഇരുവർക്കും ബാവക്കുട്ടിക്കും ആശംസകൾ. എല്ലാ ഭാവുകങ്ങളും നേരുന്നു. പുതിയ ബ്ലോഗ് പുതിയൊരു മറ്റൊരു ജീവിതാനുഭവം തന്നെ ആയിക്കോട്ടെ അല്ലെ!
    ~ Philip ​

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായിക്കാൻ വന്നതിൽ സന്തോഷം ഫിലിപ്പേട്ടാ.ബ്ലോഗ്‌ വായിക്കാൻ വരുന്നുണ്ട്‌.

      ഇല്ലാതാക്കൂ
    2. Suheeeeeeeeeeeeeee.....
      Kure naalaayi kelkkunnu! Varunnundu! Varunnunde! Varunnude!
      Yini yennaano aa kappal ee thuramughathu adukkunnathu!!
      Yenthaayalyuk Kandariyaam alle!! Chiriyo Chiri :-)

      ഇല്ലാതാക്കൂ
  39. ഇച്ചിരി വൈകിയ ആശംസകൾ.. :)

    വരികളിലൂടെ കണ്ണോടുമ്പോൾ നിറമുള്ള ചിത്രങ്ങൾ കണ്ടു...

    മറുപടിഇല്ലാതാക്കൂ
  40. വൈകി വന്ന അഭിനന്ദനങ്ങളില്‍ ഈ ഞാനും - മറക്കാതെ !

    മറുപടിഇല്ലാതാക്കൂ
  41. ജീവിതത്തിൽ ആദ്യമായി വായിച്ചാ ബ്ലോഗ് 'കൊടകരപുരാണം' ആണ്. അതാണ് ഏറ്റവും ലളിതവും ആത്മാർത്ഥവുമായ ഹ്യൂമർ എന്നാണ് കരുതിയിരുന്നത്. സ്വന്തമായി ബ്ലോഗ് എന്ന സാഹസത്തിനു മുതിർന്നതും പിന്നീടങ്ങോട്ടുള്ള ഒരുപാട് ബ്ലോഗുകളുടെ വായനയിൽ നിന്നു ലഭിച്ച ഊർജംകൊണ്ടാണ്.

    പക്ഷെ നിങ്ങൾ ശരിക്കും വേറെ ലെവലാണ് സുധിച്ചേട്ടാ... കണ്ണടച്ചു ഫോളോ ചെയ്യുന്നു. കുത്തിയിരുന്ന് പഴയ പോസ്റ്റുകൾ ഓരോന്നായി വായിക്കട്ടെ ;-)

    സസ്നേഹം....അല്ല ഭക്തിയാദരങ്ങളോടെ..
    വഴിയോരകാഴ്ചകൾ vazhiyorakaazhchakal.blogspot.in

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദിയും സ്നേഹവും സന്തോഷവും അറിയിക്കട്ടെ വഴിയോരക്കാഴ്ചകൾ...താങ്കളുടെ ബ്ലോഗ്‌ ഫോളോ ചെയ്യുന്നു ട്ടോ...താങ്കൾ ചെയ്ത കമന്റ്‌ എന്നെ ഞെട്ടിച്ചു.ഹോ!!!

      ഇല്ലാതാക്കൂ
  42. നന്നായിരിയ്ക്കുന്നു എഴുത്ത്. നർമബോധം പ്രശംസിക്കാണ്ടു വയ്യ വാവയ്ക്ക് എൻ്റെ ഉമ്മ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി ആര്യപ്രഭ..

      ബ്ലോഗ്‌ ഫോളോ ചെയ്തിട്ടുണ്ട്‌ ട്ടോ.എത്തിക്കോളാം.!!!

      ഇല്ലാതാക്കൂ
  43. ആശംസകള്‍


    പുതിയ എഴുത്തുകള്‍ വരട്ടെ :)

    മറുപടിഇല്ലാതാക്കൂ
  44. ഉമേഷേട്ടാ...

    ഒരു പോസ്റ്റ്‌ തയ്യാറാകുന്നുണ്ട്‌.ഈ മാസം തന്നെ ഉണ്ടാകും.

    വായിക്കാനും അഭിപ്രായം പറയാനും മനസ്സ്‌ ഉണ്ടായല്ലോ.

    മറുപടിഇല്ലാതാക്കൂ
  45. " ഇന്നെങ്കിലും ഇവളൊന്ന് ഛർദ്ദിച്ച്‌ കേൾപ്പിക്കണേയെന്ന പ്രാർത്ഥന വനരോദനം പോലുമാകാതെ പാഴായിപ്പോകുന്ന സങ്കടത്തിനു ഭർത്താവിൽ നിന്ന് പുറത്തുവരുന്ന കടുത്ത ഇന്റൻസിറ്റിയിലുള്ള നെടുവീർപ്പുകൾ അറയ്ക്കൽ പുരയിടത്തിൽ തളം കെട്ടിക്കിടക്കാൻ തുടങ്ങി.ദിവസങ്ങൾ പാഴായി പോകവേ അവസാനം സഹികെട്ട്‌ 'പ്രാണപ്രിയേ!ഭവതിയ്ക്ക്‌ വായിൽ വിരലിട്ട്‌ ഒന്ന് ഛർദ്ദിച്ച്‌ കാണിക്കാവോ'? എന്ന ചോദ്യത്തിന് കണ്മുനകൾ കൊണ്ട്‌ ചില പ്രത്യേക ആങ്കിളിലുള്ള മറുനോട്ടങ്ങളാൽ ഭീഷണിപ്പെടുത്തലായിരുന്നു പതിവ്‌.ജനിക്കുന്നതിന് മുമ്പേ തന്നെ പഞ്ചപാവമായിരുന്ന ഈ ഭർത്താവിനെ വീഴ്ത്താനും,നിരായുധീകരിക്കാനും അതുമതിയെന്ന് അവൾ ആദ്യ‍മേ തന്നെ കണ്ടുപിടിച്ചിരുന്നു "

    ഹ ഹ .. സ്പാറിയിട്ടുണ്ട് !!!

    മനോഹരം ! ഒത്തിരി വായിക്കാൻ മടിയനായ ഞാൻ ഇത് മുഴുവൻ വായിച്ചത് ആ നർമ്മത്തിൽ പൊതിഞ്ഞുള്ള അവതരണം കാരണമാ . നർമം മാത്രമല്ല അത്യവശ്യത്തിനു സെന്റിമെൻസും . നന്നായി. സമയം കിട്ടുമ്പോ ബാക്കി പോസ്റ്റുകൾ കൂടി വായിച്ചിട്ട് പറയാം .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഭയങ്കരം സന്തോഷം വായിച്ചിട്ട്‌ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ.

      അടുത്ത പോസ്റ്റിലും വരണേ.

      ഇല്ലാതാക്കൂ
  46. ആദ്യമായാ ഇവിടെ എത്തുന്നത്.മനോഹരമായൊരു എഴുത്ത് രസകരമായി അവതരിപ്പിച്ചു.അവതരണ ശൈലി ഒത്തിരി ഇഷ്ടായി.ആശംസകള്‍....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആദ്യായ്ട്ട്‌ വന്നതിലും ഇഷ്ടായെന്ന് പറഞ്ഞതിലും വളരെ സന്തോഷം ശ്രീജയ.

      ഇല്ലാതാക്കൂ
  47. കോൺഗ്രാജുലേഷൻസ് സുധി .. പിതാവായതിനും... എഴുത്തിനും.

    മറുപടിഇല്ലാതാക്കൂ
  48. ആദ്യമായിട്ടാണെന്നു തോന്നുന്നു സുധിയുടെ ബ്ലോഗിൽ ഞാൻ വരുന്നത്. മറുമൊഴി ഇല്ലാതായതോടു കൂടി ബ്ലോഗുലോകം മന്ദിച്ചു പോയി. അറിയാൻ വഴി ഇല്ല. മിക്കവരുടെയും profile ക്ലിക് ചെയ്താൽ പോകുന്നത് plus ലേക്ക്. ഇതേതായാലും ബ്ലോഗ് ലിങ്ക് വന്നത് നന്നായി.
    തുടങ്ങിയിട്ട് തീർന്ന ശേഷമെ നിർത്താൻ പറ്റിയുള്ളു. അത്ര സ്വാഭാവികമായ വിശദീകരണം. ഞങ്ങൾ കുറെ കൂടി പഴയ തലമുറ ആയത് കൊണ്ട് കുറച്ച് വ്യത്യാസങ്ങൾ ഒക്കെ ഉണ്ടെന്നെ ഉള്ളു. അഭിനന്ദനങൾ
    എന്നാലും കുഞ്ഞുണ്ടാകുമ്പോൾ ബ്ലോഗെഴുതുന്ന നേർച്ച :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഡോക്ടർ.

      മറുപടി എഴുതിരുന്നു.ഇപ്പോ നോക്കുമ്പോ കാണുന്നില്ല.ക്ഷമിയ്ക്കണം ട്ടാ.

      ഇല്ലാതാക്കൂ
  49. പ്രിയപ്പെട്ടവരേ..................ഒരു സാഡ് ന്യൂസ് ഉണ്ട്.ഇന്ന രാവിലെ വിനുവേട്ടന്‍ പറഞ്ഞതാണ്.നമ്മുടെ വിനോദ് കുട്ടത്ത് വര്‍ക്ക്സൈറ്റ് ലെ ബില്‍ഡിങ്ങില്‍ നിന്ന് വീണു.നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായ പരിക്കുകളോടെ വീട്ടില്‍ വിശ്രമത്തിലാണ്‌..എനിയ്ക്ക് അദ്ദേഹത്തെ വിളിക്കാന്‍ കഴിഞ്ഞില്ല.ആര്‍ക്കെങ്കിലും വിവരം കിട്ടുകയാണെങ്കില്‍ അറിയിക്കുക.

    മറുപടിഇല്ലാതാക്കൂ
  50. Dan Brown ചെയ്യുന്നത് കണ്ടിട്ടുണ്ടോ.. ഓരോന്നും എടുത്ത് എടുത്ത് വിവരിക്കും. അതിന്റെ മറ്റൊരു വേർഷൻ.. ഓരോ ചലനങ്ങളും വായനയിൽ നടന്നു പോകുന്ന്.
    ഈ ശൈലി അല്പം കൊടുത്തതാണ്, സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ കൈവിട്ടു പോകും. പക്ഷെ നിങ്ങൾ അത് സൂക്ഷിച്ചു കൊണ്ടു പോകുന്ന്. പക്ഷെ ചിലയിടങ്ങളിൽ അത് നഷ്ടപ്പെടുന്നതായിട്ട്‌ തോന്നി.അതൊന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ഉള്ളടക്കം മനോഹരമാണ്. അഭിനന്ദനങ്ങൾ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചുമ്മാ വർത്തമാനം പറയുന്ന പോലെ എഴുതുവാനേ എനിയ്ക്കറിയാവൂ ആനന്ദേ...

      അഭിപ്രായത്തിനും വായനയ്ക്കും നന്ദി ട്ടോ.

      ഇല്ലാതാക്കൂ
  51. ഡാ സുധി ... ഈ പോസ്റ്റ്‌ എഴുതിയിട്ട് നീ എഴുത്തും നിര്‍ത്തി പോയി അല്ലെ ?? വല്ലതുമൊക്കെ കുത്തി കുറിക്ക് ... കാത്തിരിക്കുന്നു സ്നേഹത്തോടെ

    മറുപടിഇല്ലാതാക്കൂ
  52. എഴുത്ത്‌ നിർത്തിയിട്ടില്ല ഫൈസലിക്കാ.ഞാൻ വേഗം തിരിച്ച്‌ വരും.

    മറുപടിഇല്ലാതാക്കൂ
  53. ടാ ഞാൻ വീണ്ടും തുടങ്ങിയിട്ടുണ്ട് ട്ടാ.പക്ഷെ സൈബർ ജാലകം കാണാനില്ലല്ലോ.എന്തു ചെയ്യും ലിസ്റ്റ് ചെയ്യാൻ

    മറുപടിഇല്ലാതാക്കൂ
  54. ആവോ.എനിയ്ക്കറിയത്തില്ല ചേട്ടാ.തനി മലയാളത്തിലിട്ട്‌ നോക്ക്‌..((ഞാൻ ബ്ലോഗിൽ വന്നിരുന്നു ട്ടോ)))

    മറുപടിഇല്ലാതാക്കൂ
  55. ഒരു അഗ്രിഗേറ്റർ എത്തിയിട്ടുണ്ട്. പോയി നോക്കൂ.പോയി നോക്കൂ

    മറുപടിഇല്ലാതാക്കൂ
  56. അസ്സലായിട്ടുണ്ട് സുധീ. നന്നായി എഴുതി

    മറുപടിഇല്ലാതാക്കൂ
  57. ജീവിതത്തിന്‍റെ സന്തോഷ -സന്താപങ്ങള്‍ ഒപ്പിയെടുത്ത ജീവിതച്ചീന്ത്...

    മറുപടിഇല്ലാതാക്കൂ
  58. ഇതിങ്ങനെ വള്ളി പുള്ളി വിടാതെ ഡയലോഗ് ഒക്കെ ഇത്ര കൃത്യമായി ഓർഡറിൽ എങ്ങനെ ഓർത്ത് വെക്കുന്നു?? അസാധ്യം എന്ന് പറയാതെ വയ്യ. 🙏🙏 ഇതിന് മുൻപ് ഞാനെന്റെ ചാൾസ് ശോഭരാജിലേ.. ശേ . ആളുമാറി.. സഞ്ചയനിൽ മാത്രമേ ഇത്രയും ഓർമ്മശക്തിയും ഡീറ്റെയിലിംഗും കണ്ടിട്ടുള്ളു.

    മറുപടിഇല്ലാതാക്കൂ
  59. ഉട്ടോയെ..... ഓർത്തു വെക്കാനൊന്നുമില്ല. സംഭാഷണങ്ങൾ ഇങ്ങനെയൊക്കെ ആണ്.

    നന്ദി..

    മറുപടിഇല്ലാതാക്കൂ
  60. തിരുമിറ്റക്കോടൻ മോരുകൂട്ടാനും(ആ!!!അമ്മേ ആവൂ!!!);തൈരൊഴിക്കാതെ പകരം അതിലേയ്ക്ക്‌ സാമ്പാറുപൊടിയിട്ടാൽ കിട്ടുന്ന സാമ്പാറും;

    ithu vayichittu sahikkunnilla, ente nadineyan oru kottayamkaran kutam parayunnath, kunjinippol 5 vayassayikkanumallo, ennittum postonnum kanunnilla

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹായ്.. ഷാജിത... ഈയുള്ളവനെയും കുടുബത്തെയും ഓർത്തു വെക്കുന്നതിനു നന്ദി..

      ബ്ലോഗിലേയ്ക്ക് മടങ്ങിയെത്തും. ഉറപ്പാണ്.

      കൊച്ചിന് ഈ കഴിഞ്ഞ മാർച്ചിൽ 6 വയസ്സായി. ഒരു വർഷം നേരത്തെ സ്കൂളിൽ ചേർത്തതുകൊണ്ട് മിനിഞ്ഞാന്ന് മുതൽ ടിയാത്തി രണ്ടാം ക്ലാസ്സിലേയ്ക്ക് മാർച്ച് ചെയ്തു 🥰🥰🥰🥰

      ഇല്ലാതാക്കൂ